കോവിഡ്-19 ലോക്‌ഡൗൺ കാലത്ത് പഠനവും ജോലിയുമെല്ലാം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ, 1997 മുതൽ 2012 വരെ ജനിച്ച “ജനറേഷൻ Z” (Gen Z) വിഭാഗത്തിന് നേരിട്ടുള്ള തൊഴിൽപരമായ അനുഭവങ്ങളും സാമൂഹിക മര്യാദകളും നഷ്ടമായതായി വിദഗ്ധർ നിരീക്ഷിക്കുന്നു. ഇത് തൊഴിൽ മേഖലയിലെ പല സ്ഥാപനങ്ങളിലും ഇവരുടെ ആശയവിനിമയ ശേഷിയിലും പെരുമാറ്റ രീതികളിലും കുറവുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.
കാനഡയിലെ പ്രമുഖ എറ്റിക്കറ്റ് പരിശീലകയും etiquettejulie.com-ന്റെ ചീഫ് എറ്റിക്കറ്റ് ഓഫീസറുമായ ജൂലി ബ്ലെ കമോ പറയുന്നത്, “ഈ തലമുറയിൽ ആശയവിനിമയ ശേഷിയും മനുഷ്യബന്ധങ്ങളും സോഫ്റ്റ് സ്കിൽസും കുറവാണ്. അവർക്ക് സംഭവിച്ച പ്രധാന നഷ്ടം ആശയവിനിമയത്തിലാണ്.” Gen Z അംഗങ്ങൾ ഉന്നത വിദ്യാഭ്യാസം നേടിയവരാണെങ്കിലും, “പീപ്പിൾ സ്കിൽസ്” എന്നറിയപ്പെടുന്ന സാമൂഹിക കഴിവുകൾ അവരിൽ കുറവാണെന്ന് ബ്ലെ കമോ അഭിപ്രായപ്പെട്ടു. ടൊറന്റോയിലുള്ള Avignon Etiquette ഡയറക്ടറായ സുസി ഫോസാറ്റി ഇതിനോട് യോജിക്കുന്നു. “വീടും വിദ്യാലയവും സാമൂഹിക സാഹചര്യങ്ങളുമെല്ലാം മാറിയപ്പോഴാണ് ഇവർക്കിത് നഷ്ടമായത്. അതുകൊണ്ട് ഇവരെ മാത്രം കുറ്റം പറയാൻ സാധിക്കില്ലെന്നും ഫോസാറ്റി പറയുന്നു.
CultureAlly എന്ന ഇൻക്ലൂഷൻ കൺസൾട്ടൻസി സ്ഥാപകയും സി.ഇ.ഒ.യുമായ ആഷ്‌ലി കെല്ലി ചൂണ്ടിക്കാട്ടുന്നത്, Gen Z അംഗങ്ങൾ കോവിഡ് കാലത്ത് തൊഴിൽ മേഖലയിലേക്ക് പ്രവേശിച്ചപ്പോൾ പ്രധാനപ്പെട്ട “മൈക്രോ-ലെസണുകൾ” നഷ്ടമായതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത് എന്നാണ്. പൊതുസഭകളിൽ ഇടപെഴകേണ്ട രീതികൾ, ഡ്രസ് കോഡ്, ശരീരഭാഷ, അതിർവരമ്പുകൾ നിശ്ചയിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് വേണ്ടത്ര ധാരണയില്ലെന്നും കെല്ലി പറയുന്നു. “Gen Z ഓൺലൈനായാണ് വളർന്നത്. അതുകൊണ്ട് അവരുടെ സാധാരണ ആശയവിനിമയ ശൈലി അനൗപചാരികമാണ്. എന്നാൽ ജോലിയിടങ്ങളിൽ ഇത് മാറേണ്ടിവരുന്നാണ് കെല്ലി വ്യക്തമാക്കിയത്.
എന്നിരുന്നാലും, Gen Z പഠിക്കാൻ സന്നദ്ധരാണെന്ന് വിദഗ്ധർ പറയുന്നു. വ്യക്തത, അടുപ്പം, ഉൾക്കൊള്ളൽ എന്നിവയെല്ലാം അവർ ആഗ്രഹിക്കുന്നുണ്ട്. വ്യക്തമായ ഫീഡ്‌ബാക്കും പ്രതീക്ഷകളും ലഭിക്കുമ്പോൾ അവർ വളർച്ച കൈവരിക്കുന്നുവെന്നും കെല്ലി നിരീക്ഷിക്കുന്നു. എട്ടിക്കറ്റ് എന്നത് ഒരു നിയന്ത്രണമല്ലെന്നും, മറിച്ച് വിശ്വാസത്തിനും വ്യക്തതയ്ക്കും വേണ്ടിയുള്ളതാണെന്നും ബ്ലെ കമോയും ഫോസാറ്റിയും ഒരേ സ്വരത്തിൽ പറയുന്നു. തങ്ങളുടെ പരിശീലനങ്ങളിൽ Gen Z അംഗങ്ങൾ വളരെ പോസിറ്റീവായ പ്രതികരണമാണ് കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഈ വെല്ലുവിളിയെ ഒരു അവസരമാക്കി മാറ്റാൻ പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ പറഞ്ഞു.



