കാട്ടുതീയെ തുടർന്നുണ്ടായ പുക വ്യാപിക്കുന്നതിനാൽ ടൊറന്റോയിൽ വായു ഗുണനിലവാരം മോശമായേക്കുമെന്ന് മുന്നറിയിപ്പ്. വടക്കൻ മാനിറ്റോബയിലെയും സസ്കാച്ചെവാനിലെയും ഉൾപ്പടെയുള്ള വനമേഖലകളിൽനിന്നുള്ള പുക തെക്കൻ ഒന്റാറിയോയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. വായു ഗുണനിലവാരം മോശമാകുന്നതിനൊപ്പം കാഴ്ചാപരിധിയും കുറയാൻ സാധ്യതയുണ്ട്.
അന്തരീക്ഷത്തിൽ പുകപടലങ്ങൾ തങ്ങിനിൽക്കുന്നതിനാൽ ജനങ്ങൾ പരമാവധി പുറത്തിറങ്ങാതെ വീടിനുള്ളിൽത്തന്നെ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. പ്രായമായവർ, ചെറിയ കുട്ടികൾ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടൽ പോലെയുള്ള രോഗങ്ങളുള്ളവർ, തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണം. തൊണ്ടയിലെ അസ്വസ്ഥത, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ സാധാരണമാണെന്നും ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയവ ഗുരുതരമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശമുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെടുത്താൻ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക. എയർ കണ്ടീഷണറുകളോ എയർ പ്യൂരിഫയറുകളോ ഉപയോഗിക്കുക. പുറത്തിറങ്ങുന്നത് അത്യാവശ്യമാണെങ്കിൽ എൻ95 മാസ്ക് ധരിക്കുക. ലൈബ്രറിയിലോ മാളുകളിലോ പോവുന്നത് സുരക്ഷിതമായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കാട്ടുതീ ശക്തമായി തുടരുന്നതിനാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾവരെ ഈ അവസ്ഥ തുടർന്നേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധൻ ജെഡ് കപ്ലാൻ പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്ന പുകയുടെ അതിസൂക്ഷ്മ കണികകൾ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്താൻ സാധ്യതയുണ്ട്. അതിനാൽ ശ്വാസംമുട്ടൽ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വനമേഖലകളിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് കാട്ടുതീക്ക് പ്രധാനകാരണം. ഇത് കാരണം ഓരോ വർഷവും കാട്ടുതീ ശക്തമാവാനും കൂടുതൽ കാലം നീണ്ടുനിൽക്കാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറഞ്ഞു.



