കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയോട് കേന്ദ്ര-ആൽബർട്ട ബന്ധം മഹത്തായ നടപടികളിലൂടെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് രംഗത്തെത്തി. ലിബറൽ പാർട്ടി ന്യൂനപക്ഷ സർക്കാരായി അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, കാർണിയെ അഭിനന്ദിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു സ്മിത്ത്.
“കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ നിരന്തരം ആക്രമിച്ച അതേ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിൽ ആൽബർട്ടക്കാർ അത്യധികം നിരാശരാണ്” എന്ന് സ്മിത്ത് പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യവസായങ്ങൾ ഭീഷണിപ്പെടുത്തപ്പെടുന്നതോ വിഭവങ്ങൾ കേന്ദ്ര നയങ്ങളാൽ തടയപ്പെടുന്നതോ ഇനി അനുവദിക്കില്ലെന്നും “വെറും വാചകമടിക്ക്” പകരം യഥാർത്ഥ നടപടികൾ വേണമെന്നും അവർ വ്യക്തമാക്കി.
ആൽബർട്ടയുടെ 37 മണ്ഡലങ്ങളിൽ മൂന്നെണ്ണം ഒഴികെ എല്ലായിടത്തും കൺസർവേറ്റീവുകൾ വിജയിച്ചു. സംസ്ഥാനത്തെ 64 ശതമാനം ജനപ്രിയ വോട്ട് കൺസർവേറ്റിവുകൾ നേടിയെങ്കിലും എഡ്മണ്ടൺ, കാൽഗറി തുടങ്ങിയ നഗരങ്ങളിലെ പിന്തുണയോടെ ലിബറലുകൾ രാജ്യത്ത് ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു. സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയ്ക്കുവേണ്ടി വാദിച്ച കൺസർവേറ്റീവ് നേതാവ് പിയറി പൊലിവ്രെയ്ക്ക് നന്ദി അറിയിച്ച സ്മിത്ത്, വെള്ളിയാഴ്ചത്തെ കോക്കസ് യോഗത്തിനുശേഷം കൂടുതൽ അഭിപ്രായം പ്രകടിപ്പിക്കുമെന്നും അറിയിച്ചു.


