വഡോദര: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ ഏകദിന നായകൻ ശുഭ്മാൻ ഗിൽ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. സെലക്ടർമാരുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും തന്റെ വിധിയിൽ വിശ്വസിക്കുന്നുവെന്നുമാണ് ഗിൽ പറഞ്ഞത്.
ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ എവിടെയായിരിക്കണമോ അവിടെ തന്നെയാണ് ഇപ്പോൾ എത്തിയിരിക്കുന്നത് എന്നാണ് തന്റെ വിശ്വാസമെന്ന് ഗിൽ പ്രതികരിച്ചു. “എന്റെ വിധി മാറ്റാൻ ആർക്കും കഴിയില്ല, ലോകകപ്പിൽ കളിച്ചിരുന്നെങ്കിൽ രാജ്യത്തെ വിജയിപ്പിക്കാൻ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എങ്കിലും സെലക്ടർമാരുടെ തീരുമാനം ഞാൻ മാനിക്കുന്നു. ഇന്ത്യൻ ടീം ലോകകപ്പ് നേടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,” ഗിൽ കൂട്ടിച്ചേർത്തു.
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ‘ഏറ്റവും എളുപ്പമുള്ള’ ഏകദിന ഫോർമാറ്റ് തിരഞ്ഞെടുത്തുവെന്ന സഞ്ജയ് മഞ്ജരേക്കറുടെ വിമർശനത്തിനും ഗിൽ മറുപടി നൽകി. ക്രിക്കറ്റിൽ ഒരു ഫോർമാറ്റും എളുപ്പമല്ലെന്ന് ഗിൽ ഓർമ്മിപ്പിച്ചു. ഏകദിന ക്രിക്കറ്റ് അത്ര എളുപ്പമായിരുന്നുവെങ്കിൽ 2011-ന് ശേഷം ഇന്ത്യ നിരവധി ഐസിസി കിരീടങ്ങൾ നേടുമായിരുന്നുവെന്നും ഏത് ഫോർമാറ്റിലായാലും കഠിന പരിശീലനം ഉണ്ടെങ്കിൽ മാത്രമേ കിരീടങ്ങൾ സ്വന്തമാക്കാനാകൂ എന്നും താരം വ്യക്തമാക്കി.
ഭാവിയിൽ ടെസ്റ്റ് പരമ്പരകൾക്ക് മുൻപായി 15 ദിവസത്തെ പരിശീലന ക്യാമ്പ് വേണമെന്ന് താൻ ബിസിസിഐയോട് നിർദേശിച്ചതായി ഗിൽ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റതുകൊണ്ടല്ല ഈ നിർദേശം മുന്നോട്ടുവെച്ചതെന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള മാറ്റം സുഗമമാക്കാൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്നും ഗിൽ വിശദീകരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
“No one can change my destiny”; Shubman Gill on being left out of the World Cup squad



