കോഴിക്കോട്: കോഴിക്കോട് പെരുവയൽ പഞ്ചായത്തിൽ ഷിഗെല്ല രോഗലക്ഷണങ്ങളോടെ 51 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിക്കാത്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും പഞ്ചായത്ത് അധികൃതർ ഊർജ്ജിതമാക്കി. നിലവിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ പടരുന്നത്. രോഗബാധയുള്ള വ്യക്തിയുമായുള്ള സമ്പർക്കം വഴിയും അണുബാധയുണ്ടാകാം. രോഗാണുവുമായി സമ്പർക്കം പുലർത്തി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വിട്ടുമാറാത്ത വയറിളക്കം, പനി, വയറുവേദന, അടിക്കടിയുണ്ടാകുന്ന മലശങ്ക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് സംഭവിക്കാനും കുട്ടികളിൽ ജന്നി വരാനും സാധ്യതയുണ്ട്.
രോഗവ്യാപനം തടയുന്നതിനായി കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യക്തിശുചിത്വം പാലിക്കുക, കൈകൾ സോപ്പിട്ടു കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കുഞ്ഞുങ്ങളിൽ രോഗം വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ഡയപ്പറുകൾ മാറ്റുമ്പോഴും മറ്റും പ്രത്യേക ശ്രദ്ധ വേണം. തുറസായ സ്ഥലത്തെ മലമൂത്രവിസർജ്ജനം ഒഴിവാക്കണമെന്നും കിണറുകൾ അണുവിമുക്തമാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Shigella scare in Kozhikode: 51 people under observation; Health Department issues alert



