യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള ഷെൻഗൻ വീസയ്ക്കായി അപേക്ഷിച്ച് നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതെന്ന് റിപ്പോർട്ട്.1.65 ലക്ഷം പേരുടെ വീസ നിരസിക്കപ്പെട്ടെന്നാണ് വിവരം. 2024 ൽ മാത്രം 136 കോടിയിലേറെ രൂപ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടു. വീസ നിരസിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ 2023ൽ ഇന്ത്യ രണ്ടാമതായിരുന്നു. 87 കോടി രൂപയാണ് അന്ന് നഷ്ടമായത്. അപേക്ഷകളിൽ അപൂർണമായ വിവരങ്ങൾ നൽകുന്നതും കൃത്യമായ ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തതും സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങളിലെ വ്യക്തതയില്ലായ്മയുമാണ് വീസ നിരസിക്കപ്പെടാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഷെൻഗൻ വീസ അപേക്ഷകളിലെ സുപ്രധാന വ്യവസ്ഥ വീസ നിരസിക്കപ്പെട്ടാൽ അടച്ച പണം തിരികെ ലഭിക്കില്ലെന്നതാണ്. അതുകൊണ്ടു തന്നെ വലിയ നഷ്ടമാണ് ഉണ്ടാവുക. വീസ അപേക്ഷ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ അൾജീരിയ ഒന്നാമതും തുർക്കി രണ്ടാമതുമാണ്. വീസ കൂടുതലായി നിരസിക്കപ്പെട്ട രാജ്യങ്ങളിൽ മൊറോക്കോയും ചൈനയുമുണ്ട്.
‘കൊൻഡേ നാസ്റ്റി’ൻറെ റിപ്പോർട്ട് അനുസരിച്ച് വീസയ്ക്കായി 11.08 ലക്ഷം പേർ അപേക്ഷിച്ചിരുന്നുവെന്നും ഇതിൽ 5.91 ലക്ഷം അപേക്ഷകൾ അംഗീകരിച്ചെന്നും പറയുന്നു. 1.65 ലക്ഷം അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇന്ത്യൻ വീസകൾ നിഷേധിച്ച രാജ്യങ്ങളിൽ മുന്നിൽ ഫ്രാൻസ് (31,324 വീസ അപേക്ഷകൾ) ആണ്. തൊട്ടുപിന്നിൽ സ്വിറ്റ്സർലാൻഡ് (26,126), ജർമനി(15806), സ്പെയിൻ (15150), നെതർലാൻഡ്സ്(14569) എന്നീ രാജ്യങ്ങളുമുണ്ട്.
എന്താണ് ഷെൻഗൻ വീസ?
യൂറോപ്യൻ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഷെൻഗൻ വീസ നിർബന്ധമാണ്.യൂറോപ്യൻ രാജ്യങ്ങളിലെ പൗരൻമാരല്ലാത്തവർക്ക് ഹ്രസ്വകാലത്തേക്ക് മുതൽ 90 ദിവസം വരെ ഷെൻഗൻ പ്രദേശത്തെ രാജ്യങ്ങൾ സന്ദർശിക്കാനുള്ള വീസയാണിത്.നിലവിൽ ഷെൻഗൻ വീസ ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങൾ ഉൾപ്പെടെ 29 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. ഈ വീസ കൈവശമുണ്ടെങ്കിൽ ഓരോ രാജ്യങ്ങൾക്കും പ്രത്യേകം വീസ ആവശ്യമില്ല. അതുകൊണ്ട് തന്നെ യൂറോപ്പ് കാണാൻ കൊതിക്കുന്നവർക്ക്, ഒരൊറ്റ വീസ ഉപയോഗിച്ച് എല്ലാ ഷെൻഗൻ ഏരിയ രാജ്യങ്ങളും സഞ്ചരിക്കാൻ കഴിയും. സിംഗിൾ എൻട്രി വീസ, മൾപ്പിൾ എൻട്രി വീസ, എയർപോർട്ട് ട്രാൻസിറ്റ് വീസ എന്നിങ്ങനെ മൂന്ന് തരം വീസകളാണ് ഇക്കൂട്ടത്തിലുള്ളത്. ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ അനുവദിക്കുകയും ചെയ്തു.
അപേക്ഷ ഫീസ് കൂട്ടി
ഷെൻഗൻ വീസകൾക്കുള്ള അപേക്ഷ ഫീസ് 80 യൂറോ (7200 രൂപ)യിൽ നിന്ന് 90 യൂറോ (ഏകദേശം 8100 രൂപ)യായും വർധിപ്പിച്ചിട്ടുണ്ട്. 12 വയസിന് മുകളിലുള്ളവർക്കാണ് ഈ നിരക്ക് ബാധകം. പുതുക്കിയ ഫീസിൽ നിന്ന് 12 വയസിൽ താഴെയുള്ള കുട്ടികൾ, വിദ്യാർഥികൾ, എൻജിഒ പ്രതിനിധികൾ, മറ്റ് പ്രത്യേക വിഭാഗങ്ങൾ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ഈ നടപടി ട്രാവൽ എജൻസികളെയും യാത്രക്കാരെയും ബാധിക്കുമെന്നാണ് റിപ്പോർട്ട്. അതോടൊപ്പം വിനോദ സഞ്ചാര– ബിസിനസ് മേഖലയ്ക്കും ഈ രാജ്യങ്ങളുമായുള്ള അക്കാദമിക് ബന്ധങ്ങൾക്കും ഇത് തിരിച്ചടിയായേക്കും.



