നോവ സ്കോഷ്യയിൽ വനമേഖലയിലെ കാട്ടുതീ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിരവധി യാത്രക്കാരും, വിനോദസഞ്ചാരികളും പ്രതിസന്ധിയിൽ. അതിരൂക്ഷമായ വേനലും മഴക്കുറവും കാരണം വനമേഖലയിൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രവിശ്യാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കാൽനടയാത്ര, ക്യാമ്പിംഗ്, മത്സ്യബന്ധനം, എടിവി പോലുള്ള വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. യാത്രാവിലക്ക് പെട്ടെന്നുള്ളതും അവ്യക്തവുമാണെന്ന് ഗ്രാൻഡ് പ്രെയിലുള്ള ഒറിയോൺ ലെയ്ഡ്ൽ വിൽസൺ പറഞ്ഞു. തൻ്റെ വീട്ടിൽ നിന്ന് ജോലി സ്ഥലങ്ങളിലേക്ക് സൈക്കിളിലാണ് ഇദ്ദേഹം യാത്ര ചെയ്യുന്നത്. കാട്ടുതീ സാധ്യത കുറയ്ക്കുന്നതിന് ഭരണകൂടം എടുക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, യാത്രാവിലക്ക് ഏർപ്പെടുത്തുമ്പോൾ സൈക്കിൾ യാത്രക്കാരെ പരിഗണിക്കാതിരുന്നത് ശരിയായില്ലെന്ന് വിൽസൺ പറഞ്ഞു. കാർ യാത്രകരെപോലെ തങ്ങൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിയന്ത്രണങ്ങൾ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുമെന്ന് ആൻറിഗോണിഷിലെ ക്യാമ്പിംഗ് ഉപകരണ വിതരണക്കാരനായ മോർഗൻ മക്ഡൊണാൾഡ് പറഞ്ഞു. നോവ സ്കോഷ്യയിൽ ക്യാമ്പിംഗിനായി എത്തിയ നിരവധി ആളുകൾ നിയന്ത്രണങ്ങൾ കാരണം നിരാശരായി മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. ക്യാമ്പിംഗ് സൈറ്റുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാത്തതിനാൽ ആളുകൾക്ക് മറ്റ് സ്ഥലങ്ങൾ കണ്ടെത്താനും കഴിഞ്ഞില്ല. വേനൽക്കാലത്തെ ചൂടും വരൾച്ചയും പതിവാകുന്നത് തൻ്റെ ബിസിനസിനെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയും മക്ഡൊണാൾഡ് പങ്കുവെച്ചു.
നിയന്ത്രണങ്ങൾ പെട്ടെന്ന് നടപ്പിലാക്കിയതിനാൽ മുനിസിപ്പാലിറ്റികൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ലെന്ന് കൊൽചെസ്റ്റർ മേയറായ ക്രിസ്റ്റിൻ ബ്ലെയർ പറഞ്ഞു. ഈ നിയന്ത്രണങ്ങൾ കാരണം ചില സ്ഥലങ്ങളിൽ ഏതൊക്കെ പാതകളാണ് തുറന്നിരിക്കുന്നത് എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടായി. എങ്കിലും, കാട്ടുതീ പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ബ്ലെയർ വ്യക്തമാക്കി.
Severe restrictions on forest areas; Nova Scotia residents in crisis



