മാനിറ്റോബയിൽ നിലവിലുള്ള കടുത്ത വരൾച്ചാ സാഹചര്യം, വടക്കൻ പ്രദേശങ്ങളിൽ നിരവധി കാട്ടുതീക്ക് കാരണമായതിന് പിന്നാലെ മറ്റ് പ്രദേശങ്ങളെ വലിയ കാർഷിക ദുരന്തത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, റൂറൽ മുനിസിപ്പാലിറ്റി ഓഫ് സെന്റ് ലോറന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, ആർ.എം. ഓഫ് കോൾഡ്‌വെൽ കാർഷിക ദുരന്തമായി പ്രഖ്യാപിച്ചു.
ആർ.എം. ഓഫ് കോൾഡ്‌വെല്ലിൽ വലിയൊരു കന്നുകാലി വ്യവസായമുണ്ട്, നിലവിൽ കഴിഞ്ഞ വർഷം ലഭിച്ച വൈക്കോലിന്റെ 25 ശതമാനം മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ, ഇത് വളരെ മോശമാണ് എന്ന് ഹെഡ് ഓഫ് കൗൺസിൽ റീവ് വിർജിൽ ജോൺസൺ പറഞ്ഞു. എല്ലാവരും മഴയെ പ്രതീക്ഷിക്കുന്നുണ്ട്, പക്ഷേ അളക്കാൻ കഴിയുന്ന ഒരു മഴയും അവർക്ക് ലഭിച്ചില്ല. പല കർഷകരും ജലസേചന സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും, സംഭരണ കുളങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും, എന്നാൽ അവയെല്ലാം വറ്റിവരണ്ട് പോവുകയാണെന്നും ജോൺസൺ കൂട്ടിച്ചേർത്തു. കോൾഡ്‌വെല്ലിന് തെക്ക് സെന്റ് ലോറന്റിലും സമാനമായ സ്ഥിതിയാണ്. മാനിറ്റോബയുടെ ഇന്റർലേക്ക് മേഖലയുടെ പടിഞ്ഞാറ് ഭാഗത്താണ് ഈ രണ്ട് മുനിസിപ്പാലിറ്റികളും.
കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും അവർക്ക് സഹായം ആവശ്യമാണെന്നും സെന്റ് ലോറന്റ് റീവ് റിച്ചാർഡ് ചാർട്രാൻഡ് പറഞ്ഞു. അഗ്രികൾച്ചർ ആൻഡ് അഗ്രി-ഫുഡ് കാനഡയുടെ കണക്കനുസരിച്ച്, ജൂൺ 30 വരെ ഇന്റർലേക്ക് കടുത്ത വരൾച്ചാ ഭീഷണിയിലാണ്. രണ്ടാഴ്ച മുമ്പ് മാനിറ്റോബ കൃഷി മന്ത്രി റോൺ കോസ്റ്റിഷിനുമായി ജോൺസൺ ബന്ധപ്പെട്ടിരുന്നെങ്കിലും, അതിനുശേഷം സ്ഥിതി കൂടുതൽ വഷളായി. ഇത് മേഖലയിലെ അഡ്മിനിസ്ട്രേറ്റർമാരുടെ യോഗത്തിന് പ്രേരിപ്പിക്കുകയും അടിയന്തര സാഹചര്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കാൻ ധാരണയാവുകയും ചെയ്തു.
എല്ലാവരും ഇങ്ങനെ ചെയ്യുന്നതിലൂടെ ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും, കാലിത്തീറ്റയോ ചരക്ക് ഗതാഗതമോ പോലുള്ള ചില പദ്ധതികളിലൂടെ ഉത്പാദകരെ സഹായിക്കാൻ അവർക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് ജോൺസൺ പറഞ്ഞു. “ഈ മേഖലയിലെ കാർഷിക വ്യവസായത്തിൽ എത്രപേർക്ക് യഥാർത്ഥത്തിൽ പ്രശ്നങ്ങളുണ്ടെന്ന് അവർക്ക് മനസ്സിലാകുമ്പോൾ, അത് അവർക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.” മാനിറ്റോബ അഗ്രികൾച്ചർ വക്താവ് നൽകിയ പ്രസ്താവനയിൽ, പ്രവിശ്യ ഇന്റർലേക്ക് മേഖലയിലെ നിരവധി കർഷകരുമായും മുനിസിപ്പൽ ഉദ്യോഗസ്ഥരുമായും ചർച്ചയിലാണെന്ന് അറിയിച്ചു.
ഫാം ഉടമയായ ലോണി ജാക്ക് പറയുന്നതനുസരിച്ച്, അവർ വിളവെടുക്കാൻ ഉദ്ദേശിച്ച കനോളയുടെ മൂന്നിലൊന്ന് പോലും ലഭിക്കില്ലെന്ന് കണക്കാക്കുന്നു. ഗോതമ്പിന്റെ കാര്യത്തിലും ഇത് സമാനമാണ്. കാനഡയിലെ പ്രയറികളിലും യു.എസ്. മിഡ്‌വെസ്റ്റിലുമുള്ള ഗോതമ്പ്, ചോളം വിളകൾക്ക് കാലാവസ്ഥാ മാറ്റം കാരണം വലിയ നഷ്ടം സംഭവിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കർഷകർക്കിടയിൽ ആശങ്ക വർധിച്ചുവരികയാണെന്ന് കീസ്റ്റോൺ അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് വൈസ് പ്രസിഡന്റ് ജേക്ക് അയർ പറഞ്ഞു. തന്റെ ഫാമിൽ വിളകളുടെ ഈർപ്പം സാധാരണയേക്കാൾ 30 മുതൽ 70 ശതമാനം വരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ അപ്രതീക്ഷിത കാലാവസ്ഥ വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.



