ലിമ: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മച്ചു പിച്ചുവിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ കനേഡിയൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മച്ചു പിച്ചു പുരാവസ്തു കേന്ദ്രത്തിലേക്ക് പോയ ട്രെയിനും അവിടെനിന്ന് മടങ്ങുകയായിരുന്ന ട്രെയിനുമാണ് ഖോറിവായ്റാച്ചിന (Qoriwayrachina) പ്രദേശത്തിന് സമീപം കൂട്ടിയിടിച്ചത്. മരിച്ചയാൾ റെയിൽവേയിലെ ഒരു ജീവനക്കാരനാണെന്ന് പ്രാദേശിക പോലീസ് പറഞ്ഞതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ട്രെയിനുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരിൽ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് പെറുവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പരിക്കേറ്റ കനേഡിയൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരികയാണെന്ന് കാനഡ ഗ്ലോബൽ അഫയേഴ്സ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സ്വകാര്യത മാനിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപകടത്തെത്തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ട്രെയിനിന്റെ ജാലകങ്ങൾ തകരുകയും വശങ്ങൾ തകരുകയും ചെയ്ത നിലയിലാണ്. പാളത്തിന് അരികിൽ വെച്ച് തന്നെ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാടിനും വലിയ പാറക്കെട്ടുകൾക്കും ഇടയിലുള്ള ഇടുങ്ങിയ പാതയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
പെറുവിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മച്ചു പിച്ചുവിലേക്ക് വർഷം തോറും ശരാശരി 15 ലക്ഷത്തോളം സഞ്ചാരികളാണ് എത്തുന്നത്. ഇവരിൽ ഭൂരിഭാഗം പേരും അക്വാസ് കാലിയന്റസ് നഗരത്തിൽ നിന്നുള്ള ട്രെയിൻ സർവീസിനെയാണ് ആശ്രയിക്കുന്നത്. രണ്ട് ട്രെയിനുകൾ ഒരേ പാതയിൽ വരാനുണ്ടായ കാരണം വ്യക്തമല്ലെന്നും ഇതിൽ അന്വേഷണം ആരംഭിച്ചതായും റെയിൽവേ അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tragedy during tourism: One dead; several injured, including Canadian citizens, after trains collide in Peru



