ബെംഗളൂരു: കർണാടകയിലെ ഹൊസക്കോട്ടയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. യെലഹങ്ക ആർ.വി കോളേജ് വിദ്യാർത്ഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരും അപകടത്തിൽ മരിച്ച കാർ യാത്രക്കാരിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച പുലർച്ചെ 4.50ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനായി വീട്ടുകാർ അറിയാതെ യാത്ര തിരിച്ചതായിരുന്നു വിദ്യാർത്ഥി സംഘം. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്‌യുവി കാർ നിയന്ത്രണം വിട്ട് ആദ്യം ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ച് കയറിയ കാർ എതിർദിശയിൽ വന്ന ചരക്ക് ലോറിയിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറ് പേരും ഇടിയേറ്റ് തെറിച്ചുവീണ ബൈക്ക് യാത്രക്കാരനായ ഗഗനും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരനായ അയാൻ അലിയാണ് വാഹനമോടിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. മരിച്ച വിദ്യാർത്ഥികളെല്ലാം പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കാർ പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. അപകടത്തെത്തുടർന്ന് ചരക്ക് ലോറി മറിഞ്ഞത് ഈ പാതയിലെ ഗതാഗതത്തെയും ബാധിച്ചു.
അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഹൊസക്കോട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Seven dead after car crashes into lorry in Hosakota; two Malayali students among the dead


