ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തിയാതായി റിപ്പോർട്ട്. ഇസ്രായേലിൽ ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗസ്സയിൽ തുടരുന്ന യുദ്ധം ഏകദേശം രണ്ട് വർഷം പിന്നിടുമ്പോൾ, ഹമാസ് നേതൃത്വത്തിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണം പുതിയ പ്രതിസന്ധിയിലേക്ക് വഴിതുറന്നേക്കുമെന്നാണ് വിലയിരുത്തൽ. സമാധാന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്.
ദോഹയിൽ ആകാശത്ത് കറുത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ ആളപായമുണ്ടായോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. എങ്കിലും, ഖത്തറിലെ അധികാരികൾ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഖത്തറിന് നേരെ നടക്കുന്ന രണ്ടാമത്തെ നേരിട്ടുള്ള ആക്രമണമാണിത്. ഏകദേശം 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടെ ഇറാൻ അമേരിക്കയുടെ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയിരുന്നു. ഗൾഫ് രാജ്യത്ത് യു.എസ്. സൈന്യത്തിന്റെ മധ്യേഷ്യൻ ആസ്ഥാനമായ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.
ആക്രമണം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമല്ല. എന്നാൽ, ഇസ്രായേൽ സൈനിക വക്താവ് വ്യോമാക്രമണമാണ് നടത്തിയതെന്ന് സൂചന നൽകി.
ഖത്തർ എയർവേയ്സ് വിമാനങ്ങൾ ദോഹയിൽ സാധാരണപോലെ സർവീസ് തുടർന്നെങ്കിലും, ഖത്തർ വ്യോമസേനയുടെ വിമാനങ്ങൾ നഗരത്തിന് ചുറ്റും നിരീക്ഷണം നടത്താൻ പറന്നുയർന്നിരുന്നു. ദോഹയിലെ ഹമാസ് രാഷ്ട്രീയ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തെ ഖത്തർ അപലപിച്ചു. “ഭീരുത്വം നിറഞ്ഞ ഇസ്രായേൽ ആക്രമണം” എന്നാണ് ഖത്തർ ഇതിനെ വിശേഷിപ്പിച്ചത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ-അൻസാരി പറഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:



