എരുമങ്കോട്: പാലക്കാട് ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശിയായ ആറുവയസ്സുകാരൻ സുഹാനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച രാവിലെ മുതൽ ചിറ്റൂർ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.
അമ്പാട്ടുപാളയം സ്വദേശി മുഹമ്മദ് അനസിന്റെയും അധ്യാപികയായ തൗഹിതയുടെയും മകനാണ് സുഹാൻ. സംഭവം നടക്കുമ്പോൾ പിതാവ് അനസ് വിദേശത്തായിരുന്നു. അമ്മ തൗഹിത പാലക്കാട്ട് പോയിരുന്ന സമയത്ത് കുട്ടികൾ മുത്തശ്ശിയോടൊപ്പം വീട്ടിലുണ്ടായിരുന്നു. സഹോദരനും ബന്ധുക്കളായ മറ്റു കുട്ടികൾക്കുമൊപ്പം സ്വീകരണമുറിയിൽ ടിവി കണ്ടുകൊണ്ടിരിക്കെയാണ് സുഹാനെ കാണാതായത്.
സഹോദരനുമായി വഴക്കുണ്ടായതിനെ തുടർന്ന് സുഹാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിപ്പോയതായാണ് ലഭിക്കുന്ന വിവരം. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മുത്തശ്ശി പരിസരത്തെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയും വൈകുന്നേരത്തോടെ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ചിറ്റൂർ പോലീസും ഡോഗ് സ്ക്വാഡും സമീപത്തെ പറമ്പുകളിൽ പരിശോധന നടത്തി.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്തെ കുളങ്ങളിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ശനിയാഴ്ച രാത്രി എട്ട് മണിയോടെ താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച പുലർച്ചെ മുതൽ പുനരാരംഭിച്ചു.
കാണാതാകുമ്പോൾ സുഹാൻ വെളുത്ത വരയുള്ള ടി-ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Search intensifies for missing six-year-old boy in Palakkad Chittoor; CCTV footage being examined



