നോവസ്കോഷ്യയിൽ നിന്ന് കാണാതായ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വ്യോമ സംവിധാനങ്ങളടക്കം ഉപയോഗപ്പെടുത്തിയാണ് നിലവിൽ അന്വേഷം തുടരുന്നത്. പ്രവിശ്യയിലുടനീളമുള്ള സ്ട്രെയിറ്റ് ഏരിയ, പിക്റ്റൗ കൗണ്ടി, കോൾചെസ്റ്റർ, ഈസ്റ്റ് ഹാന്റ്സ്, ഹാലിഫാക്സ് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ടീമുകളാണ് നിലവിൽ തിരച്ചിലിൽ പങ്കെടുക്കുന്നത്. ഒരു ഡ്രോണിനൊപ്പം സിവിൽ എയർ സെർച്ചും റെസ്ക്യൂവും സ്ഥലത്തുണ്ട്. ഇപ്പോൾ ഏകദേശം നൂറോളം പേരാണ് സംഘത്തിലുള്ളതെന്ന് സെർച്ച് മാനേജർ ആമി ഹാൻസെൻ പറഞ്ഞു.കഴിഞ്ഞയാഴ്ച പോലീസ് തിരച്ചിലിന്റെ തോത് കുറയ്ക്കുകയും വലിയ പ്രതീക്ഷ ഇനി ഇല്ല എന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തിരച്ചിലിന് വേഗം കൂടുകയായിരുന്നു. കുട്ടികളെ എത്രയും വോഗം കണ്ടെത്താനുള്ള ശ്രമം പ്രതീക്ഷ നൽകുന്നുവെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ ഡാനിയേൽ മാർട്ടൽ പറഞ്ഞു.പതിനഞ്ച് ദിവസത്തിന് ശേഷവും കുട്ടികളെ കണ്ടെത്താനാകുമെന്ന് താൻ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും തട്ടിക്കൊണ്ടുപോകലിനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 2 നാണ് ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്ന് ആറുവയസുകാരിയായ ലില്ലിയെയും അനിയൻ നാലുവയസുകാരൻ ജാക്കിനെയും കാണാതായത്. കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ, വെള്ളിയാഴ്ച രാവിലെ കുട്ടികൾ അടുത്ത മുറിയിൽ കളിക്കുന്നത് കേട്ട് ഉറങ്ങിയെന്നും ഉണർന്നപ്പോൾ അവരെ കാണാതായതിനെത്തുടർന്നാണ് 911ൽ വിളിച്ചതെന്നും പറഞ്ഞു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.



