റെജീന: കാനഡയുടെ ‘ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസി’നെ മറികടക്കാൻ പ്രവിശ്യകൾക്ക് അധികാരം നൽകുന്ന ‘നോട്ട്‌വിത്ത്‌സ്റ്റാൻഡിംഗ് ക്ലോസ്’ (Notwithstanding clause) പരിമിതപ്പെടുത്താനുള്ള ഫെഡറൽ സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് സാസ്കച്ചെവാൻ പ്രീമിയർ സ്കോട്ട് മോ. ഈ വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതിയിൽ നടക്കുന്ന കേസിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്യുബെക്കിലെ മതേതരത്വ നിയമമായ ‘ബിൽ 21’ മായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന കേസിലാണ് ഫെഡറൽ സർക്കാർ ഈ ക്ലോസിന്റെ അധികാരം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
2019-ൽ പാസാക്കിയ ഈ നിയമം, അധ്യാപകർ, ജഡ്ജിമാർ തുടങ്ങിയ പൊതുമേഖലയിലെ ജീവനക്കാർ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കുന്നു. ഈ നിയമത്തെ ‘ചാർട്ടർ’ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ക്യൂബെക്ക് സർക്കാർ ‘നോട്ട്‌വിത്ത്‌സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ചിരുന്നു. സെപ്റ്റംബർ 17-ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു രേഖയിലാണ് ഫെഡറൽ സർക്കാർ പ്രവിശ്യകളുടെ അധികാരത്തെ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ഫെഡറൽ സർക്കാരിന്റെ ഈ നിലപാട് പ്രവിശ്യകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് മാനിറ്റോബ ഉൾപ്പെടെ നിരവധി പ്രവിശ്യകൾ ക്യു ബെക്കിനെ പിന്തുണച്ച് കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
വെള്ളിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രീമിയർ മോ തന്റെ നിലപാട് വ്യക്തമാക്കി. “നോട്ട്‌വിത്ത്‌സ്റ്റാൻഡിംഗ് ക്ലോസ് ഉപയോഗിക്കാനുള്ള പ്രവിശ്യകളുടെ കഴിവിനെ പരിമിതപ്പെടുത്താനുള്ള ഫെഡറൽ സർക്കാരിന്റെ ശ്രമത്തെ സാസ്കച്ചെവാൻ ശക്തമായി എതിർക്കും. ഇത് പ്രവിശ്യകളുടെയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെയും സ്വയംഭരണത്തിൻമേലുള്ള വലിയൊരു കൈകടത്തലാണ്,” മോ പ്രസ്താവനയിൽ പറഞ്ഞു.
2023-ൽ, ‘പേരന്റ്സ് ബിൽ ഓഫ് റൈറ്റ്സ്’ എന്ന നിയമം സംരക്ഷിക്കാൻ സാസ്കച്ചെവാൻ സർക്കാർ ‘നോട്ട്‌വിത്ത്‌സ്റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ചിരുന്നു. അതേസമയം, ആൽബെർട്ടയും സമാനമായ മൂന്ന് നയങ്ങൾക്കായി ഈ ക്ലോസ് ഉപയോഗിക്കാൻ ആലോചിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



