പറവൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങളെ കടന്നാക്രമിച്ച് നടൻ സലിം കുമാർ. മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ ‘തള്ളു’മായി നടക്കുകയാണെന്നും ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ജനങ്ങളോട് പറയുന്നതെന്നും സലിം കുമാർ പരിഹസിച്ചു. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മുൻപ് നടത്തിയ ഒരു വാർത്താസമ്മേളനത്തെ മുൻനിർത്തിയായിരുന്നു സലിം കുമാറിന്റെ പരിഹാസം. കേരളത്തിലെ മാറ്റം കണ്ട് അമേരിക്ക പോലും തോറ്റുപോകുമെന്ന് വിദേശത്തുനിന്ന് വന്ന ഒരു പയ്യൻ തന്നോട് പറഞ്ഞതായി മുഖ്യമന്ത്രി ഒരിക്കൽ അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തിയായിരുന്നു താരത്തിന്റെ ട്രോൾ.
“ആ പയ്യൻ ആരാണെന്ന് അന്വേഷിച്ചു പോയ ഞാൻ ഒടുവിൽ അവനെ കണ്ടെത്തി. അവൻ ഊളംപാറയിലെ മാനസികാശുപത്രിയിലായിരുന്നു. അവിടെ സുഖമായി ഇരിക്കുന്നു,” സലിം കുമാർ പറഞ്ഞു. സദസ്സിൽ ചിരി പടർത്തിയ പ്രസംഗത്തിൽ സർക്കാരിന്റെ വ്യവസായ നയങ്ങളെയും അദ്ദേഹം വിട്ടില്ല. കേരളത്തിൽ 3 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഒരു വ്യവസായി പറഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ആ വ്യവസായിയെ തിരഞ്ഞു ചെന്നപ്പോൾ അയാൾ ആ പയ്യൻ കിടക്കുന്നതിന്റെ തൊട്ടടുത്ത വാർഡിൽ തന്നെയുണ്ടായിരുന്നുവെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിക്കുന്നതിനിടെ സലിം കുമാർ നടത്തിയ ഈ പരാമർശങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വികസന ഗാഥകളെ പരിഹസിച്ച് നടൻ രംഗത്തെത്തിയത്. രാഷ്ട്രീയ പ്രസംഗങ്ങൾക്കിടയിലും തനതായ ശൈലിയിലുള്ള സലിം കുമാറിന്റെ ഈ കടന്നാക്രമണം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ഓളമാണ് സൃഷ്ടിക്കുന്നത്.
salim-kumar-mocks-the-chief-minister-for-his-world-class-lies
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



