ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി നാളെ (ഫെബ്രുവരി 16, തിങ്കൾ) പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2019-ന് ശേഷം ആദ്യമായാണ് ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
വിഷയത്തിൽ വാദം കേൾക്കുന്നതിനായി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും വാദം എപ്പോൾ തുടങ്ങണമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. സുപ്രീം കോടതിയുടെ കോസ് ലിസ്റ്റിൽ 44-ാമതായാണ് ശബരിമല വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് 2019-ൽ ഈ കേസ് പരിഗണിച്ച ഒൻപതംഗ ബെഞ്ചിൽ ഇപ്പോൾ സർവീസിലുള്ള ഏക ജഡ്ജി. കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ശബരിമല വിഷയം വീണ്ടും സജീവമാകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച സംസ്ഥാന സർക്കാർ നിലവിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. “മാറ്റമില്ലാത്തതായി ഒന്നുമില്ല” എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം സർക്കാരിന്റെ നിലപാട് മാറ്റത്തിലേക്കാണോ വിരൽ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.
അതേസമയം, ആചാര സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി നല്കിയവരിൽ പ്രധാനികൾ എൻഎസ്എസ് ആണെന്നും സർക്കാർ തങ്ങളുടെ പഴയ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വികാരം ഉൾക്കൊണ്ട് ആചാരങ്ങൾ സംരക്ഷിക്കുന്ന നിലപാട് കോടതിയിൽ സ്വീകരിക്കണമെന്നാണ് എൻഎസ്എസ് ഉൾപ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sabarimala women’s entry: Supreme Court to consider review petitions on Monday



