കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടൻ ജയറാമിനെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി സോണൽ ഓഫീസിലാണ് താരം ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരും നിയമത്തിന് മുന്നിൽ വരണമെന്നും ചോദ്യം ചെയ്യലിന് മുൻപായി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചറിയും. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പോറ്റിയുമായി വർഷങ്ങളായുള്ള സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം വ്യക്തമാക്കിയിരുന്നത്.
സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. ജയറാമിനൊപ്പം കേസിലെ ഇടനിലക്കാരനായ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sabarimala gold robbery case: Actor Jayaram appears before ED; ‘Let those who want to be arrested be arrested’, response



