ദില്ലി: റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെയർ ലെയൻ ശനിയാഴ്ച തന്നെ ദില്ലിയിലെത്തിയിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചയോടെ എത്തുന്നതോടെ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമാകും. ആഗോള അസ്ഥിരതകൾക്കിടയിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
നാളെ കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് രണ്ട് പ്രധാന യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒരേസമയം റിപ്പബ്ലിക് ദിന അതിഥികളായി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇവരുടെ ഔദ്യോഗിക കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. വർഷങ്ങളായി ചർച്ചയിലായിരുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) നിർണ്ണായകമായ അംഗീകാരം ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരേഡ് നടക്കുന്ന കർത്തവ്യപഥിലും പരിസരങ്ങളിലും പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ പൂർത്തിയായി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. പത്മ പുരസ്കാരങ്ങളും സൈനിക-പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കുന്നതോടെ രാജ്യം ഔദ്യോഗികമായി ആഘോഷങ്ങളിലേക്ക് കടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India and Europe to expand trade ties; S. Jaishankar to meet EU leaders today



