പുടിനെ ട്രംപ് വിമർശിക്കുന്നു
ശനിയാഴ്ച വൈകുന്നേരം, യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കിവിൽ റഷ്യൻ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈനിക ആശുപത്രി, ഷോപ്പിംഗ് സെന്റർ, താമസ കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമാക്കി നടന്ന ഈ ആക്രമണത്തിൽ 67 വയസ്സുള്ള ഒരു പുരുഷനും 70 വയസ്സുള്ള ഒരു സ്ത്രീയും കൊല്ലപ്പെടുകയും, നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
യുക്രെയ്നിന്റെ എയർ ഫോഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, റഷ്യ രാത്രിയിൽ 111 ഡ്രോണുകളും ഡീകോയുകളുമാണ് വിക്ഷേപിച്ചത്, അതിൽ 65 എണ്ണം വെടിവച്ചു കീഴടക്കുകയും 35 എണ്ണം ജാമിംഗിലൂടെ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. യുദ്ധം നീട്ടിക്കൊണ്ടു പോകുന്നത് റഷ്യയുടെ ഉദ്ദേശപ്രകാരമാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. കഴിഞ്ഞ ആഴ്ചയിൽ മാത്രം, റഷ്യൻ സേന 1,300-ലധികം ഗൈഡഡ് ബോംബുകളും 1,000 ആക്രമണ ഡ്രോണുകളും യുക്രെയ്നിൽ പതിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഡോനെറ്റ്സ്കിലെ ഒരു ഗ്രാമം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടെങ്കിലും ഈ അവകാശവാദം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സെലെൻസ്കിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത റഷ്യൻ പ്രസിഡന്റ് പുടിന്റെ പരാമർശത്തെ ശക്തമായി എതിർത്തു.പുടിന്റെ നടപടി സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നതാണെങ്കിൽ, റഷ്യയ്‌ക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, പുടിനുമായുള്ള തന്റെ വളരെ നല്ല ബന്ധം വീണ്ടും ഉറപ്പിച്ചുകൊണ്ടുള്ള ട്രംപ്, റഷ്യൻ എണ്ണയ്ക്ക് 25-50% താരിഫ് ചുമത്തുമെന്നും, റഷ്യൻ ക്രൂഡ് വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



