ഫ്ലോറിഡ: യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും സമാധാന കരാറിനോട് മുമ്പത്തേക്കാളും അടുത്തിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ റിസോർട്ടിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ശുഭപ്രതീക്ഷ പങ്കുവെച്ചത്.
യുക്രെയ്ൻ സമാധാനത്തിനായി തയ്യാറാണെന്ന് സെലെൻസ്‌കി വ്യക്തമാക്കിയതായി ട്രംപ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലോഡിമിർ പുടിനുമായി താൻ ഫോണിൽ സംസാരിച്ചതായും യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ പുടിൻ ഗൗരവമായ നിലപാടിലാണെന്ന് വിശ്വസിക്കുന്നതായും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റഷ്യ യുക്രെയിന്റെ വിജയം ആഗ്രഹിക്കുന്നുണ്ടെന്നും സെലെൻസ്‌കി ധീരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യ സമാധാന ചർച്ചകളിൽ ആത്മാർത്ഥത കാണിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് മുൻ യുഎസ് അംബാസഡർ ജോൺ ഇ. ഹെർബ്സ്റ്റ് വ്യക്തമാക്കി. റഷ്യ വെടിനിർത്തൽ നിർദ്ദേശങ്ങൾ ആവർത്തിച്ച് നിരസിക്കുകയാണെന്നും തങ്ങൾക്ക് അനുകൂലമായ വ്യവസ്ഥകൾ മാത്രമാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. മാർച്ചുമുതൽ യുഎസ് പിന്തുണയോടെ യുക്രെയ്ൻ മുന്നോട്ടുവെച്ച നിരവധി നിർദ്ദേശങ്ങൾ റഷ്യ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളുടെ നിയന്ത്രണം സംബന്ധിച്ച തർക്കം ചർച്ചകളിൽ പ്രധാന തടസ്സമായി തുടരുന്നുണ്ട്. യുക്രെയ്ൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അന്താരാഷ്ട്ര സമാധാന സേനയുടെ സാന്നിധ്യത്തിൽ സൈന്യത്തെ പിൻവലിക്കാമെന്ന നിർദ്ദേശം സെലെൻസ്‌കി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഹെർബ്സ്റ്റ് വ്യക്തമാക്കി. എന്നാൽ മോസ്കോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സമാധാന ശ്രമങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രംപും സമ്മതിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും ചർച്ചകൾ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ പരസ്യമായി ബഹുമാനിക്കുന്നുണ്ടെങ്കിലും യഥാർത്ഥ വിട്ടുവീഴ്ചകൾക്ക് പുടിൻ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Russia-Ukraine peace talks at crucial stage; Trump says Putin is ready to end the war!



