ഷാർലെറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ആർ.എസ്.വി (Respiratory Syncytial Virus) ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. പ്രവിശ്യ നടപ്പിലാക്കിയ വിപുലമായ വാക്സിനേഷൻ പദ്ധതിയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഹെതർ മോറിസൺ അറിയിച്ചു. രണ്ട് വർഷം മുൻപ് നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം വെറും 28 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച പരിഷ്കരിച്ച പദ്ധതി പ്രകാരം 75 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കും, നവജാതശിശുക്കൾക്കും ആർ.എസ്.വി വാക്സിൻ സൗജന്യമായി നൽകിയിരുന്നു. മുൻപ് ലോങ് ടേം കെയർ സെന്ററുകളിലുള്ളവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വാക്സിനേഷൻ എല്ലാവരിലേക്കും എത്തിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് ഈ കണക്കുകൾ തെളിയിക്കുന്നതായി ഡോ. മോറിസൺ വ്യക്തമാക്കി.
ശ്വാസകോശത്തെയും ശ്വാസനാളത്തെയും ബാധിക്കുന്ന സാധാരണമായ അണുബാധയാണ് ആർ.എസ്.വി എങ്കിലും, കുട്ടികളിലും പ്രായമായവരിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സീസണിൽ ഇൻഫ്ലുവൻസ ബാധിച്ച് നൂറോളം പേർ ആശുപത്രിയിലായതായും റിപ്പോർട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. അതേസമയം കോവിഡ് ബാധിച്ചുള്ള ആശുപത്രി പ്രവേശനത്തിലും കുറവുണ്ടായിട്ടുണ്ട്.
വാക്സിനേഷൻ എടുക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, അസുഖം വന്നാൽ തന്നെ അത് ഗുരുതരമാകാതെ വേഗത്തിൽ സുഖപ്പെടാൻ സഹായിക്കുമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന അടുത്ത സീസണിലും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കാനും കുട്ടികൾക്കിടയിൽ പ്രതിരോധ കുത്തിവെപ്പ് വർദ്ധിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പ്രവിശ്യാ ഭരണകൂടം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
RSV vaccination shows results in PEI; 75% reduction in hospital cases



