മയാമി: അമേരിക്കയിൽ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ 23 വയസ്സുകാരനായ ഇന്ത്യൻ യുവാവിന് കഠിനതടവ്. മഹാരാഷ്ട്ര സ്വദേശിയായ അഥർവ്വ ശൈലേഷ് സതാവാനെയെയാണ് 18 വർഷം തടവിന് യുഎസ് കോടതി ശിക്ഷിച്ചത്. ഫ്ലോറിഡ കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾ, വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 6.6 ദശലക്ഷം ഡോളർ (ഏകദേശം 54.9 കോടി രൂപ) തട്ടിയെടുത്തതായാണ് യുഎസ് അറ്റോർണി ഓഫീസ് വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ വിസയിൽ അമേരിക്കയിലെത്തിയ അഥർവ്വ, വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി ഇയാൾ കൈകോർത്തത്. വിരമിക്കൽ സമ്പാദ്യവും നിക്ഷേപങ്ങളും സുരക്ഷിതമല്ലെന്ന് വിശ്വസിപ്പിച്ച് മുതിർന്ന പൗരന്മാരെ ഭയപ്പെടുത്തിയാണ് സംഘം പണം തട്ടിയെടുത്തിരുന്നത്.
പണം സ്വർണ്ണമായോ കറൻസിയായോ മാറ്റാൻ ഇരകളെ പ്രേരിപ്പിക്കുകയും, തുടർന്ന് കൊറിയർ എന്ന വ്യാജേന അഥർവ്വ നേരിട്ടെത്തി ഇവ ശേഖരിക്കുകയുമായിരുന്നു രീതി. ഫ്ലോറിഡയ്ക്ക് പുറമെ പെൻസിൽവേനിയ, വിർജീനിയ, ന്യൂജേഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. നാല് മാസത്തിനിടെ മുപ്പത്തിമൂന്നോളം തവണയാണ് ഇയാൾ വിവിധയിടങ്ങളിൽ നിന്ന് പണവും സ്വർണ്ണവും ശേഖരിക്കാനായി യാത്ര നടത്തിയത്.
ഒരു ഇരയിൽ നിന്ന് കൂടുതൽ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഥർവ്വ പിടിയിലാവുന്നത്. സംശയം തോന്നിയ വീട്ടുടമ അധികൃതരെ വിവരമറിയിച്ചതോടെ രഹസ്യ നീക്കത്തിലൂടെ എഫ്ബിഐ സംഘം ഇയാളെ വലയിലാക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതോടെയാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്. 55 കോടി രൂപയ്ക്ക് പുറമെ, ഏകദേശം 11 കോടി രൂപ കൂടി തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
അമേരിക്കയിൽ സമീപകാലത്ത് വർധിച്ചുവരുന്ന ‘ഗോൾഡ് ബാർ’ തട്ടിപ്പുകളുടെ ഗൗരവമാണ് ഈ കേസ് വ്യക്തമാക്കുന്നതെന്ന് എഫ്ബിഐ അറിയിച്ചു. വിദേശ പൗരന്മാർ ഉൾപ്പെട്ട തട്ടിപ്പ് കേസുകൾ വർധിക്കുന്നത് നിലവിൽ യുഎസിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിമാറിയിട്ടുണ്ട്. വയോജനങ്ങളെ ഭയപ്പെടുത്തിയും വിശ്വാസം നേടിയും നടത്തുന്ന ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് യുഎസ് സീക്രട്ട് സർവീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഏജൻസികൾ ഒരിക്കലും ഫോണിലൂടെ പണമോ സ്വർണ്ണമോ ആവശ്യപ്പെടില്ലെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
rs-55-cr-us-elder-fraud-how-indian-student-overstays-visa-dupes-elders
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



