ടൊറന്റോ: ടൊറന്റോയിൽ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നടന്ന മോഷണ പരമ്പരയിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. അഞ്ച് പ്രതികളിൽ നാല് പേരുടെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
2024 ഒക്ടോബർ 9-നും 2025 ഫെബ്രുവരി 28-നും ഇടയിലാണ് ടൊറന്റോയിൽ വിവിധയിടങ്ങളിൽ മോഷണങ്ങൾ നടന്നത്. ഓരോ സംഭവത്തിലും, പ്രതികൾ ഇരകളെ ശ്രദ്ധതിരിച്ച് ബാങ്ക് കാർഡുകൾ കൈക്കലാക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഈ കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതായും പോലീസ് വ്യക്തമാക്കി.
സിൽവിയ പിപ്പറേ (46), സിൽവിയ ഫ്ലോറിയൻ (37), ക്ലെമന്റ പരസ്കിവ് (33), കോൺസ്റ്റാന്റിൻ പരസ്കിവ് (35) എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ മോഷണം, ഗൂഢാലോചന, നിയമവിരുദ്ധമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ, അഞ്ചാമത്തെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്തുവിട്ടു. 35-നും 50-നും ഇടയിൽ പ്രായമുള്ള ഇയാൾക്ക് ഏകദേശം അഞ്ച് അടി എട്ട് ഇഞ്ച് മുതൽ അഞ്ച് അടി പത്ത് ഇഞ്ച് വരെ ഉയരമുണ്ട്.
ഇരുണ്ട നിറമുള്ള മുടിയും താടിയുമുള്ള ഇയാൾ ഇടത്തരം ശരീരപ്രകൃതിയുള്ള ആളാണെന്നും പോലീസ് പറയുന്നു. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മുതിർന്ന പൗരന്മാർ ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.



