ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ അടുത്ത പ്രീമിയറായി റോബ് ലാന്റ്സ് ചുമതലയേൽക്കും. ശനിയാഴ്ച നടന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് (PC) പാർട്ടി നേതൃത്വ കൺവെൻഷനിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ലാന്റ്സ് വിജയം ഉറപ്പിച്ചത്. പ്രധാന എതിരാളിയായ മാർക്ക് ലെഡ്വെല്ലിനെ 353 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലാന്റ്സ് പാർട്ടിയുടെ അമരത്തേക്ക് എത്തുന്നത്. പോൾ ചെയ്ത വോട്ടുകളിൽ 53 ശതമാനവും (2,895 വോട്ടുകൾ) ലാന്റ്സ് നേടിയപ്പോൾ, ശക്തമായ പോരാട്ടം കാഴ്ചവെച്ച ലെഡ്വെല്ലിന് 46 ശതമാനം (2,542 വോട്ടുകൾ) വോട്ടുകൾ ലഭിച്ചു.
ഡെന്നിസ് കിംഗ് രാജിവെച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇടക്കാല പ്രീമിയറായിരുന്ന ലാന്റ്സ്, തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഡിസംബറിലാണ് സ്ഥാനം ഒഴിഞ്ഞിരുന്നത്. ഊർജ്ജ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ലാന്റ്സ് വ്യക്തമാക്കി. പ്രവിശ്യയിലെ വൈദ്യുതി വിതരണ കമ്പനിയായ ‘മാരിടൈം ഇലക്ട്രിക്കിന്റെ’ ലാഭവിഹിത ഘടന പരിഷ്കരിക്കുമെന്നും പ്രകടനത്തിനനുസരിച്ചുള്ള പുതിയ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രത്തിനടിയിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള വികസന പദ്ധതികൾക്കായി ഫെഡറൽ സർക്കാരുമായി ചർച്ചകൾ നടത്താനാണ് ലാന്റ്സിന്റെ നീക്കം. നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കാൻ മൂന്ന് വർഷത്തോളം ബാക്കിയുള്ളതിനാൽ ഉടൻ ഒരു പൊതുതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും, ജനങ്ങൾ ഇപ്പോൾ അത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിനാണ് (87%) ഇത്തവണ കൺവെൻഷൻ സാക്ഷ്യം വഹിച്ചത്.
അർഹരായ 6,132 വോട്ടർമാരിൽ 5,437 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. തോൽവി സമ്മതിച്ച മാർക്ക് ലെഡ്വെൽ, റോബ് ലാന്റ്സിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയിലെ മാറ്റത്തിനും നവീകരണത്തിനുമായാണ് താൻ നിലകൊണ്ടതെന്നും ഇനി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയറായി ചുമതലയേൽക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാകും. ഈ ആഴ്ച ആദ്യം തന്നെ റോബ് ലാന്റ്സ് സത്യപ്രതിജ്ഞ ചെയ്ത് അധികാമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
rob-lantz-wins-leadership-race-will-be-next-pei-premier



