ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് സമീപം ഒരു യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു. കപ്പലിൽ ഏകദേശം മുന്നോറോളം ആളുകളാണ് ഉണ്ടായിരുന്നത്. ഇതുവരെ 280-ലധികം ആളുകളെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും, രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
നോർത്ത് സുലവേസി പ്രവിശ്യയിലെ മനാഡോയിലേക്ക് താലൂദ് ദ്വീപിൽ നിന്ന് പുറപ്പെട്ട കെ.എം. ബാർസലോണ 5 എന്ന കപ്പലിനാണ് താലിസെക്ക് സമീപമുള്ള കടലിൽ വെച്ച് തീപിടിച്ചത്. മൂന്ന് നാവികസേന കപ്പലുകളും പ്രാദേശിക മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ലൈഫ് ജാക്കറ്റ് ധരിച്ച ചില യാത്രക്കാർ സമീപത്തുള്ള ദ്വീപുകളിലേക്ക് ഒഴുകി നീങ്ങുന്നത് കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷാപ്രവർത്തകർ കണ്ടെടുത്ത അഞ്ച് മൃതദേഹങ്ങളിൽ ഒരു ഗർഭിണിയുടെ മൃതദേഹവും ഉൾപ്പെടുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. കപ്പലിൽ എത്ര യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും, തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഇന്തോനേഷ്യൻ ഫ്ലീറ്റ് കമാൻഡ് കമാൻഡർ വൈസ് അഡ്മിറൽ ഡെനി ഹെൻഡ്രത അറിയിച്ചു. രക്ഷാ ഏജൻസി പുറത്തുവിട്ട ചിത്രങ്ങളിലും വീഡിയോകളിലും യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിലേക്ക് ചാടുന്നതും കപ്പലിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതും കാണാം. പതിനേഴായിരത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ കപ്പൽ യാത്ര സാധാരണമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇത്തരം ദുരന്തങ്ങൾ പതിവായി സംഭവിക്കാറുണ്ട്.
5 dead in Indonesia passenger ship fire; rescue operations continue!



