വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാതെതന്നെ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ മിസൈൽ ശേഖരവും നാവികസേനയും തകർത്ത സാഹചര്യത്തിൽ ഇനി ആക്രമണം തുടരേണ്ടതില്ലെന്നാണ് യുഎസ് നിലപാട്. ആറാഴ്ച കൊണ്ട് യുദ്ധം തീർക്കാനാണ് ട്രംപ് ലക്ഷ്യമിട്ടത്. നിലവിൽ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നതിനായി സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ യുഎസ് താൽപ്പര്യപ്പെടുന്നുണ്ട്. ഇറാന്റെ സഖ്യകക്ഷിയായ ചൈനയുടെ സഹായത്തോടെ സമാധാന ചർച്ചകൾ നടത്താൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി നിലവിൽ ബെയ്ജിങ്ങിലെത്തിയിട്ടുണ്ട്.
അതേസമയം, യുദ്ധം ആഗോള ഗതാഗതത്തെയും ഇന്ധന വിപണിയെയും കാര്യമായി ബാധിച്ചു. ഇസ്രയേലിന് ആയുധം എത്തിക്കുന്ന യുഎസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കാൻ ഫ്രാൻസും സ്പെയിനും അനുമതി നിഷേധിച്ചത് അമേരിക്കയ്ക്ക് തിരിച്ചടിയായി. ഇന്ത്യയിലേക്ക് ഇന്ധനവുമായി വരേണ്ട 10 വിദേശ കപ്പലുകളും 18 ഇന്ത്യൻ കപ്പലുകളും നിലവിൽ ഹോർമുസ് കടലിടുക്കിൽ യാത്രാനുമതി കാത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ 485 ഇന്ത്യൻ നാവികരുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്ക് രണ്ട് എൽപിജി ടാങ്കറുകൾ ഉടൻ എത്തുമെങ്കിലും ഇന്ധന ലഭ്യതയിലെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 195.5 രൂപയാണ് കൂടിയത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2,078.5 രൂപയായി ഉയർന്നു. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Reports that US President Donald Trump is preparing to end the war without opening the Strait of Hormuz.



