കാനഡയിലെ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നായ മനുഷ്യക്കടത്ത് തടയാൻ പുതിയ ദൗത്യവുമായി വാട്ടർലൂ അന്താരാഷ്ട്ര വിമാനത്താവളം. #NotInMyCity പ്രസ്ഥാനവുമായും വാട്ടർലൂ റീജിയണൽ പോലീസ് സർവീസിന്റെ ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുമായി സഹകരിച്ചാണ് വിമാനത്താവളം പുതിയ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്.
വിമാനത്താവളത്തിലെ ജീവനക്കാർക്ക് മനുഷ്യക്കടത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും പരിശീലനം നൽകുന്നതാണ് ഈ പദ്ധതി. രാജ്യവ്യാപകമായി മനുഷ്യക്കടത്ത് തടയാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. കാനഡയിൽ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് മനുഷ്യക്കടത്ത് എന്നും, ഇരകളെ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും റീജിയൻ ഓഫ് വാട്ടർലൂ ചെയർ കരീന റെഡ്മാൻ പറഞ്ഞു.
കനേഡിയൻ കൺട്രി മ്യൂസിക് ആർട്ടിസ്റ്റ് പോൾ ബ്രാൻഡിന്റെ നേതൃത്വത്തിലുള്ള #NotInMyCity കാമ്പയിൻ, വ്യോമയാനം ഉൾപ്പെടെ വിവിധ മേഖലകളിൽ മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്താനും തടയാനും പ്രവർത്തിക്കുന്നു. വിമാനത്താവളങ്ങൾ മനുഷ്യക്കടത്ത് തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും, അവബോധവും വിദ്യാഭ്യാസവുമാണ് ഇതിൽ പ്രധാനമെന്നും ബ്രാൻഡ് മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വിമാനത്താവള ജീവനക്കാർ #NotInMyCity വികസിപ്പിച്ച പ്രത്യേക ഇ-ലേണിംഗ് മൊഡ്യൂളുകൾ പൂർത്തിയാക്കണം. വിമാനത്താവള ടെർമിനലിലുടനീളം ബോർഡുകളും വിവരസാമഗ്രികളും സ്ഥാപിക്കും. കൂടാതെ, മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന കേസുകൾ ഇരകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി റിപ്പോർട്ട് ചെയ്യാനുള്ള ടൂളുകളും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
മനുഷ്യക്കടത്ത് ആഗോളതലത്തിൽ പ്രതിവർഷം ഏകദേശം 150 ബില്യൺ ഡോളറിന്റെ നിയമവിരുദ്ധ ലാഭം ഉണ്ടാക്കുന്നതായി സമീപകാല കണക്കുകൾ പറയുന്നു. കാനഡയിൽ മനുഷ്യക്കടത്ത് ഇരകളിൽ 93 ശതമാനവും കനേഡിയൻ പൗരന്മാരാണ്. 21 ശതമാനം പേർക്ക് 18 വയസ്സിൽ താഴെയാണ് പ്രായം. പ്രത്യേകിച്ച് പെൺകുട്ടികളും സ്ത്രീകളും ദുർബലരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു



