തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ദീർഘകാല വ്യക്തിബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിയെക്കുറിച്ചും തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുകയാണ് രവി പിള്ള. ഒരു ഓൺലൈൻ പോഡ്‌കാസ്റ്റിലാണ് രവി പിള്ള ഈ കാര്യങ്ങൾ പങ്കുവെച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുൻപ് പ്രവാസി സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്ന കാലം മുതലുള്ള പരിചയമാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. അക്കാലത്ത് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വലിയ എതിർപ്പുകൾ നേരിട്ടിട്ടും മോദി പ്രവാസി സമ്മേളനങ്ങളിൽ സ്ഥിരമായി എത്തുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
അന്ന് പ്രസംഗിക്കാനോ സംസാരിക്കാനോ അനുവദിക്കാത്ത വിധം മറ്റു രാഷ്ട്രീയക്കാർ അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്ന സാഹചര്യത്തിലും അചഞ്ചലനായി അദ്ദേഹം നിലകൊണ്ടിരുന്നു. മോദിയുടെ ഏറ്റവും വലിയ ഗുണമായി പ്രവാസി ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ സമർപ്പണമാണ്. കുടുംബമില്ലാത്ത മോദിക്ക് ഭാരതം തന്നെയാണ് തന്റെ കുടുംബമെന്നും, ഇന്ത്യയുടെ വളർച്ച മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരമൊരു നേതാവിനെ ലഭിക്കുന്നത് രാജ്യത്തിന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ രീതിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. കേരളം എങ്ങനെയെങ്കിലും നന്നാവണം എന്ന ആഗ്രഹത്തോടെ പ്രവർത്തിക്കുന്ന മികച്ച ഒരു നേതാവാണ് പിണറായി വിജയൻ. ഇന്ത്യയുടെ കാര്യത്തിൽ മോദിക്കുള്ള അതേ ലക്ഷ്യബോധം കേരളത്തിന്റെ കാര്യത്തിൽ പിണറായി വിജയനുമുണ്ടെന്നും രവി പിള്ള പറഞ്ഞു. ഇരുനേതാക്കളും തങ്ങളുടെ നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി അടിയുറച്ചു നിൽക്കുന്നവരാണെന്ന നിരീക്ഷണത്തോടെയാണ് രവി പിള്ള വാക്കുകൾ അവസാനിപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India is Modi's family; Ravi Pillai says the same is true for Chief Minister Pinarayi Vijayan


