എറണാകുളം: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിലാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് എസ്ഡിപിഐയുമായുള്ള ഈ ധാരണയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വേങ്ങരയിലും മങ്കടയിലും മുൻപ് എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികളായി വരുന്നത് ഇതിന് തെളിവാണ്. പിഡിപിയുമായും എസ്ഡിപിഐയുമായും സിപിഎം രാഷ്ട്രീയ ലാഭത്തിനായി ബന്ധമുണ്ടാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പൂർത്തീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീടുകളുടെ നിർമാണം പൂർത്തിയാക്കാതെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് അതിദരിദ്രർ ഇല്ലാതായെന്ന സർക്കാർ വാദം വെറും പൊള്ളയാണെന്നും സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറിയതല്ലാതെ സാധാരണക്കാരുടെ അവസ്ഥയിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയിൽ നിന്ന് സ്വർണം കടത്തിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ramesh Chennithala Alleges CPM-SDPI Unholy Alliance



