പാലക്കാട്: എംഎൽഎ രാഹുൽ മങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് പ്രത്യേക പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, ഗർഭച്ഛിദ്രത്തിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് യുവതി നൽകിയ പുതിയ പരാതിയിലാണ് നടപടിയെന്നാണ് സൂചന.
ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും വിവരമുണ്ട്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തി കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയത്. ഈ സമയത്ത് രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ആരും കൂടെയുണ്ടായിരുന്നില്ല. പരിശോധനയ്ക്കിടെ ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി രാഹുൽ മങ്കൂട്ടത്തിൽ പാലക്കാട് വിവിധ ക്ഷേത്ര ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ 2002-ാം നമ്പർ മുറി പോലീസ് പരിശോധിക്കുകയും പിന്നീട് അത് സീൽ ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് അറിയുന്നത്.
പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകളായി. നേരത്തെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണക്കോടതിയിൽ നിന്ന് അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസുകൾ പുറത്തുവന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
rahul-mankootathil-mla-police-custody-palakkad
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



