കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഈ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി നിലവിൽ മാവേലിക്കര സബ് ജയിലിൽ കഴിയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരമടക്കം അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൂടാതെ, നേമം കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങൾ അടങ്ങിയ പ്രത്യേക സത്യവാങ്മൂലവും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. രാഹുലിന് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന ശക്തമായ വാദമാകും സർക്കാർ കോടതിയിൽ ഉയർത്തുക.
കാനഡയിലുള്ള എൻ.ആർ.ഐ യുവതിയുടെ പരാതിയിൽ ജനുവരി 11-നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഈ കേസിൽ എം.എൽ.എ നേരിടുന്നത്. ഈ കേസിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കുമെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.
അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന രാഹുലിന്റെ വാദം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇരകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ കോടതി ഗൗരവത്തോടെയാണ് കാണുന്നത്. നിലവിൽ മൂന്ന് ബലാത്സംഗക്കേസുകളിലാണ് രാഹുലിനെതിരെ അന്വേഷണം നടക്കുന്നത്. രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിമാറിയേക്കാവുന്ന ഈ കേസുകളിൽ ഹൈക്കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് രാഹുൽ മാങ്കൂട്ടത്തിലിന് നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
First rape case: Rahul Mangkootatil’s anticipatory bail plea in High Court today



