കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കെ മുന്നണികൾ ഇന്ന് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. യുഡിഎഫിന്റെ പ്രചാരണത്തിന് പുത്തനുണർവ് നൽകാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട് എത്തുമ്പോൾ, കോട്ടയം ജില്ലയിലെ വോട്ടർമാരെ നേരിൽ കണ്ട് എൽഡിഎഫിന്റെ വികസനത്തുടർച്ച ഉറപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങുന്നത്.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫിന്റെ മഹാറാലിയിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തുന്നത്. രാഹുലിന്റെ വരവിൽ ചില അപ്രതീക്ഷിത സർപ്രൈസുകൾ കെപിസിസി ഒരുക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ റാലിയിൽ രാഹുലിനൊപ്പം വേദി പങ്കിടും. പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട്ട് നടക്കുന്ന നിർണ്ണായകമായ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. റാലിയുടെ പശ്ചാത്തലത്തിൽ ഉച്ച മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ യുഡിഎഫ് ക്യാമ്പ് കൂടുതൽ സജീവമാകും.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണ പരിപാടികൾ കോട്ടയം ജില്ല കേന്ദ്രീകരിച്ചാണ് നടക്കുന്നത്. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തോടെയാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ ആദ്യ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വമ്പിച്ച പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് 30 ഡിഗ്രിക്ക് മുകളിൽ തുടരുന്ന കഠിനമായ കാലാവസ്ഥയിലും വലിയ ജനപങ്കാളിത്തമാണ് ഇരുമുന്നണികളുടെയും പരിപാടികളിൽ ദൃശ്യമാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rahul Gandhi arrives in Kozhikode today for the UDF’s election campaign



