റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടക്കുംവരെ വെടിനിർത്തൽ നടപ്പാക്കാമെന്ന് നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ‘റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്പിനും മറ്റു ലോകരാജ്യങ്ങൾക്കും ഈ കാലയളവിൽ അവസരമുണ്ടാകും. വെടിനിർത്തലിന്റെ നടപടിക്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാമെന്നും സെലെൻസ്കി പറഞ്ഞു. വെടിനിർത്തൽ നടപ്പാക്കണമെന്ന യുക്രെയ്‌ന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും നിർദേശം റഷ്യ അംഗീകരിച്ചിട്ടില്ല. വ്യവസ്ഥകൾ യുക്രെയ്ൻ അംഗീകരിച്ചാൽ വെടിനിർത്തൽ നടപ്പാക്കാമെന്ന നിലപാടിലാണ് റഷ്യ.
അതേസമയം, ഏഴ്, എട്ട് തീയതികളിൽ 500 യുദ്ധത്തടവുകാരെ വിട്ടുതരാമെന്ന് റഷ്യ അറിയിച്ചെന്ന് സെലെൻസ്കി പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെയും കുട്ടികളെയും കൈമാറുന്നതിനായിരിക്കും മുഖ്യപരിഗണനയെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രി റുസ്റ്റം ഉമറോവ് അറിയിച്ചു. കൊല്ലപ്പെട്ട സൈനികരെയും കൈമാറും. യുക്രെയ്ൻ, റഷ്യ, യുഎസ്, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ പങ്കെടുക്കുന്ന ഉന്നതതല യോഗം നടത്തുന്നതിന് തുർക്കി പ്രസിഡന്റ് തയീപ് എർദോഗാൻ പന്തുണ അറിയിച്ചിട്ടുണ്ടെന്നും സെലെൻസ്കി വ്യക്തമാക്കി.



