ഡൽഹി; ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക് നീങ്ങുന്നു. അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാൽ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം മാറ്റിവെച്ചു.
അതേസമയം, പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായാണ് പുറത്തുവരുന്ന അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിനായിരത്തിലേറെ പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. അമേരിക്ക സൈനികമായി ഇടപെട്ടാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചു. ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടി ഭീഷണിക്ക് പിന്നാലെ പ്രത്യാക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നു എന്ന വാർത്തകൾ വന്നതോടെ, ഗൾഫ് മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളങ്ങളിൽ നിന്ന് ചില ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭത്തിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഭരണകൂടം റദ്ദാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Protests flare up in Iran: Center ready to evacuate Indians, fear of war in the region



