ടെഹ്റാൻ: ഇറാന്റെ പൗരോഹിത്യ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ രാജ്യം കനത്ത സംഘർഷത്തിലേക്ക് നീങ്ങുകയാണ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടെ രാജ്യത്തുടനീളം 10,600-ലധികം ആളുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള ന്യൂസ് ഏജൻസി അറിയിച്ചു.
പ്രതിഷേധങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത യുദ്ധഭീഷണിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ ആക്രമണമുണ്ടായാൽ യുഎസ് സൈനിക സ്വത്തുക്കളെയും ഇസ്രായേലിനെയും തങ്ങൾ “നിയമപരമായ ലക്ഷ്യങ്ങളായി” കണക്കാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രഖ്യാപിച്ചു. ഇറാന്റെ പരമാധികാരത്തിന് മേൽ കടന്നുകയറാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ പാർലമെന്റിൽ നടന്ന നാടകീയമായ സംഭവവികാസങ്ങൾക്കിടയിലാണ് സ്പീക്കറുടെ ഈ ഭീഷണി മുഴങ്ങിയത്. തത്സമയ പാർലമെന്റ് സമ്മേളനത്തിനിടെ ഭരണപക്ഷത്തെ നിയമസഭാംഗങ്ങൾ ഒരേസ്വരത്തിൽ “അമേരിക്കയ്ക്ക് മരണം” എന്ന് ആക്രോശിച്ചത് സാഹചര്യം എത്രത്തോളം വഷളാണെന്ന് വ്യക്തമാക്കുന്നു. ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ ഭരണനേതൃത്വം.
രാജ്യത്തെ നഗരങ്ങളിലും സർവ്വകലാശാലകളിലും സംഘർഷം തുടരുന്നതിനിടെ ഇറാൻ നടത്തുന്ന ഈ പ്രകോപനപരമായ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതി സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തെ തടയാൻ കഴിഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്കും സംഘർഷം പടരാനുള്ള സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇറാന്റെ നീക്കങ്ങളെ ലോകരാഷ്ട്രങ്ങൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Protests enter third week: Death toll crosses 500, over 1,000 arrested



