കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ, വിചാരണ കോടതിയിൽ നടന്ന വാദങ്ങളിലെ സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. കാവ്യ മാധവനും ദിലീപും തമ്മിലുള്ള ബന്ധമാണ് ആക്രമണത്തിന് കാരണമായ ക്വട്ടേഷൻ നൽകാൻ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്റെ മുഖ്യ വാദം. ഈ ബന്ധം മുൻ ഭാര്യയായ മഞ്ജു വാര്യരിൽ നിന്ന് മറച്ചുവെക്കുന്നതിനായി കാവ്യയുടെ ഫോൺ നമ്പറുകൾ ‘രാമൻ’, ‘RUK അണ്ണൻ’, ‘മീൻ’, ‘വ്യാസൻ’ തുടങ്ങിയ വിവിധ പേരുകളിലാണ് ദിലീപ് സ്വന്തം ഫോണിൽ രേഖപ്പെടുത്തിയിരുന്നത്. ദിലീപിന്റെ ഡ്രൈവറുടെ ഫോണിൽ ‘Dil Ka’ എന്ന പേരിലുള്ള കാവ്യയുടെ നമ്പറും ദിലീപ് തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി പുറത്തു പറഞ്ഞതാണ് ക്വട്ടേഷന് കാരണമായതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. 2012-ൽ തന്നെ ദിലീപിന്റെ ഫോണിലെ സന്ദേശങ്ങളിലൂടെ ഈ ബന്ധം മഞ്ജു വാര്യർ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന്, മഞ്ജു വാര്യർ നടിമാരായ സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരോടൊപ്പം ആക്രമിക്കപ്പെട്ട നടിയെ കണ്ടു സംസാരിക്കുകയും, നടി ഈ ബന്ധം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, പ്രോസിക്യൂഷന്റെ ഈ ആരോപണങ്ങൾ നടൻ ദിലീപ് കോടതിയിൽ പൂർണ്ണമായും നിഷേധിച്ചു. ക്വട്ടേഷൻ നൽകിയതിന് തെളിവില്ലെന്നും, പോലീസിന്റെ കെട്ടുകഥകളാണ് ഇതെല്ലാമെന്നുമാണ് ദിലീപിന്റെ വാദം. ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തിവൈരാഗ്യമില്ലെന്നും മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് നടിയല്ല കാരണമെന്നും ദിലീപ് കോടതിയിൽ ബോധിപ്പിച്ചു.
2017 ഫെബ്രുവരി 17-നാണ് നടി കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ആക്രമിക്കപ്പെട്ടത്. ഈ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയും , പൾസർ സുനി ഒന്നാം പ്രതിയുമാണ്. കേസിൽ ആകെ ഒൻപത് പ്രതികളുണ്ട്. ആദ്യം ദിലീപിനെ പ്രതിയാക്കിയിരുന്നില്ല. എന്നാൽ, പിന്നീട് തെളിവുകൾ കിട്ടിയപ്പോൾ 2017 ജൂലൈ 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രണ്ട് മാസത്തിനുശേഷം ഒക്ടോബർ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു. വിചാരണ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി ഒന്നാം പ്രതിയായ പൾസർ സുനിക്കും ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ എട്ടിന് അന്തിമ വിധി പ്രസ്താവിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Dileep-Kavya relationship revealed due to quotation; Prosecution arguments in actress attack case revealed



