ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (പി.ഇ.ഐ) മുൻ കാബിനറ്റ് മന്ത്രി ഉൾപ്പെട്ട ചട്ടലംഘനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രീമിയർ റോബ് ലാൻറ്സ്. ഗോൾഫ് ക്ലബ്ബിന് തണ്ണീർത്തടം മാറ്റം വരുത്തുന്നതിനുള്ള പ്രത്യേക അനുമതി നൽകിയതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്രവിശ്യയിലെ കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റ് കമ്മീഷണറോട് (അഴിമതി വിരുദ്ധ കമ്മീഷൻ) വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രീമിയർ ആവശ്യപ്പെട്ടു.
ഊർജ്ജ-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയായിരിക്കെ ഗില്ലെസ് ആഴ്സനോൾട്ട് എടുത്ത ചില തീരുമാനങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സമ്മർസൈഡ് ഗോൾഫ് ക്ലബ്ബുമായി ബന്ധപ്പെട്ട് തണ്ണീർത്തടങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് മന്ത്രി നൽകിയ പ്രത്യേക ഭേദഗതി അനുമതികൾ പ്രവിശ്യാ സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരു തേർഡ് പാർട്ടി ഏജൻസിയാണ് ഈ അന്വേഷണം നടത്തിയത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക അന്വേഷണത്തിന് പ്രീമിയർ നിർദ്ദേശം നൽകിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രീമിയർ റോബ് ലാൻറ്സ് കഴിഞ്ഞ ശനിയാഴ്ച ഗില്ലെസ് ആഴ്സനോൾട്ടിനെ കാബിനറ്റിൽ നിന്ന് നീക്കിയിരുന്നു. ഏറ്റവും ഒടുവിൽ സാമ്പത്തിക വികസന മന്ത്രിയായി ചുമതല നോക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് പുറമെ, അന്വേഷണ കമ്മീഷൻ്റെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ ഇദ്ദേഹത്തെ ഭരണകക്ഷി കോക്കസിൽ നിന്നും സസ്പെൻഡ് ചെയ്തതായും സർക്കാർ അറിയിച്ചു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ മുൻ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 27-ന് പരിസ്ഥിതി മന്ത്രാലയം ഗോൾഫ് ക്ലബ്ബിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. പദ്ധതിക്ക് അനുമതി നൽകിയ രീതിയിൽ വലിയ അപാകതകൾ ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെ പരിസ്ഥിതി-ഭൂമി വകുപ്പിലെയും നീതിന്യായ വകുപ്പിലെയും ഡെപ്യൂട്ടി മന്ത്രിമാർ വിഷയം പ്രീമിയറുടെ ഓഫീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വരും ദിവസങ്ങളിൽ പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prince Edward Island Premier orders investigation into former minister over golf club permit violations




