ചാർലറ്റൗൺ: ചാർലറ്റൗണിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഫ്ലാറ്റ് തീപിടുത്തത്തിന് കാരണം വൈദ്യുത തകരാറാണെന്ന് (Electrical issue) പൊലീസ് സ്ഥിരീകരിച്ചു. ഗ്രീൻ സ്ട്രീറ്റിലെ 20 യൂണിറ്റുകളുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഡിസംബർ 28-ന് പുലർച്ചെയാണ് അപകടമുണ്ടായത്. അന്വേഷണത്തിൽ അസ്വാഭാവികതകളില്ലെന്നും ഷോർട്ട് സർക്യൂട്ട് മൂലം അവിചാരിതമായി ഉണ്ടായ അപകടമാണിതെന്നും ചാർലറ്റൗൺ പൊലീസ് സർവീസ് വക്താവ് അറിയിച്ചു.
അപകടത്തിൽ മരിച്ചവർ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. എർണി മച്ച് (70), സ്റ്റേസി സിംഗിൾട്ടൺ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച എർണിയും സ്റ്റേസിയും സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരുടെയും വിയോഗം തങ്ങളെ തളർത്തിയെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. വിരലടയാളം പരിശോധിച്ചാണ് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
സംഭവദിവസം പുലർച്ചെയുണ്ടായ തീപിടുത്തത്തെത്തുടർന്ന് സമുച്ചയത്തിലെ 20 താമസക്കാരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരുടെ പുനരധിവാസത്തിനായി കനേഡിയൻ റെഡ് ക്രോസ് താൽക്കാലിക ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ താമസക്കാർക്ക് ഉടൻ മടങ്ങിവരാൻ സാധിക്കില്ല. കെട്ടിട ഉടമ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട പലരും നിലവിൽ ഹോട്ടലുകളിലാണ് താമസം. താമസക്കാരിൽ ഒരാളായ റാൽഫ് ഗൗത്തിയർ തന്റെ വളർത്തുപൂച്ച അപകടത്തിൽ മരിച്ചതായും സങ്കടത്തോടെ അറിയിച്ചു. തന്റെ ജീവിതത്തിൽ നേരിടുന്ന നാലാമത്തെ തീപിടുത്തമാണിതെന്നും തകർന്നടത്തുനിന്ന് ജീവിതം വീണ്ടും കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് സഹായധനം ശേഖരിക്കുന്നതിനായി ബന്ധുക്കൾ ഓൺലൈൻ ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.
ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രവിശ്യാ ഭരണകൂടം സഹായം പ്രഖ്യാപിച്ചു. ഭവന വകുപ്പും സോഷ്യൽ ഡെവലപ്മെന്റ് വകുപ്പും ചേർന്ന് ഇവർക്ക് താൽക്കാലിക താമസവും അടിയന്തര സാമ്പത്തിക സഹായവും നൽകുന്നുണ്ടെന്ന് പ്രവിശ്യാ വക്താവ് ഇമെയിൽ വഴി അറിയിച്ചു. സംഭവത്തിൽ ഫയർ ഫോഴ്സ് നടത്തിയ വിശദമായ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവിടും.
prince-edward-island/pei-charlottetown-apartment-fire-update
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



