എഡ്മണ്ടൺ: എഡ്മണ്ടണിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്നതിനിടെ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ആൽബർട്ട സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ തിങ്കളാഴ്ചയാണ് ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് ശ്രീകുമാർ (44) മരിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഹെൽത്ത് മിനിസ്റ്റർ മാറ്റ് ജോൺസ് ഉന്നതതല അവലോകനത്തിന് നിർദ്ദേശം നൽകിയത്.
നെഞ്ചുവേദനയെത്തുടർന്നാണ് പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അത്യാഹിത വിഭാഗത്തിൽ എട്ടു മണിക്കൂറോളം കാത്തിരുന്നിട്ടും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം ആരോപിക്കുന്നു. കാത്തിരിപ്പിനിടയിൽ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്തിന്റെ മരണത്തിൽ ഒരിടപെടൽ നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഇത് ഒഴിവാക്കാമായിരുന്ന ദുരന്തമാണെന്നും കുടുംബസുഹൃത്തുക്കൾ പ്രതികരിച്ചു.
അക്യൂട്ട് കെയർ ആൽബർട്ടയും കവനന്റ് ഹെൽത്തും സംയുക്തമായി മരണത്തെക്കുറിച്ച് അന്വേഷിക്കും. ഇതിനു പുറമെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശാന്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ പ്രീമിയർ ഡാനിയേൽ സ്മിത്ത്, വിഷയത്തിൽ പൂർണ്ണമായ പരിശോധന നടത്തുമെന്ന് ഉറപ്പുനൽകി.
ആശുപത്രിയിലെത്തുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷമായ എൻ.ഡി.പി വിമർശിച്ചു. ആശുപത്രികളിലെ ജീവനക്കാരുടെ കുറവും പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് എം.എൽ.എ ജസ് വീർ ഡിയോൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകളാണ് നടക്കുന്നത്.
കാനഡയിൽ 25 വർഷമായി സ്ഥിരതാമസക്കാരനായ പ്രശാന്ത് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു. മൂന്ന് കുട്ടികളുടെ പിതാവായ ഇദ്ദേഹം മികച്ച കായികതാരവുമായിരുന്നു. പ്രശാന്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കളും വിദ്യാർത്ഥികളും ചേർന്ന് ഓൺലൈൻ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സുതാര്യമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prashant Sreekumar's death: Allegations of health sector failure; Alberta government announces investigation



