ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടതു നെഞ്ചിൽ തുളച്ചു കയറി റോയി തൽക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടം നടത്തിയ ബൗറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ. അരവിന്ദ് വ്യക്തമാക്കി.
നെഞ്ചിൽ തോക്ക് ചേർത്തുവെച്ച് തൊടുത്ത വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പുറകിലൂടെ പുറത്തു കടക്കുകയായിരുന്നു. 6.35 എം.എം വലുപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. ഒരു തവണയാണ് വെടിയുതിർത്തതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സംഭവസ്ഥലത്തുനിന്നു ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണ്. വിശദമായ റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.
റോയിയുടെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ ഒരു ജോയിന്റ് കമ്മീഷണറും രണ്ട് എസ്.പിമാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലാംഗ്‌ഫോർഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്ക് 3.15-ഓടെയാണ് സംഭവം നടന്നത്. ആദായ നികുതി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ദുബായിൽ നിന്ന് ബെംഗളൂരുവിലെത്തിയത്. ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നതിനിടയിൽ മുറിയിലേക്ക് പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ഉദ്യോഗസ്ഥർ നൽകിയ അമിത സമ്മർദ്ദം മൂലമാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ലീഗൽ അഡ്വൈസർ പ്രകാശും പ്രതികരിച്ചു. കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും നിലവിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
C.J. Roy's death: Postmortem report shows bullet exited through chest



