ടൊറന്റോ: സർവകലാശാലാ കാമ്പസിന് സമീപം വെടിയേറ്റ് മരിച്ച യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ സ്കാർബറോ കാമ്പസിന് (UTSC) സമീപമുള്ള ഹൈലാൻഡ് ക്രീക്ക് ട്രയലിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ടൊറന്റോ സ്വദേശിയായ ഇരുപതുകാരൻ ശിവാങ്ക് അവസ്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3:30-ഓടെ ഓൾഡ് കിംഗ്സ്റ്റൺ റോഡ് പ്രദേശത്താണ് സംഭവം നടന്നത്.
വെടിയേറ്റ ഉടനെ തന്നെ അവസ്തി മരിച്ചതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ട യുവാവ് സർവകലാശാലയിലെ വിദ്യാർത്ഥിയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ഡിറ്റക്ടീവുകൾ തയ്യാറായിട്ടില്ല.
കാമ്പസിന് സമീപം നടന്ന ദാരുണമായ കൊലപാതകത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്ന് യു.ടി.എസ്.സി വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സർവകലാശാല വിസമ്മതിച്ചെങ്കിലും കാമ്പസ് സുരക്ഷാ സംഘത്തിന്റെയും ടൊറന്റോ പോലീസിന്റെയും അടിയന്തര ഇടപെടലുകൾക്ക് വക്താവ് നന്ദി രേഖപ്പെടുത്തി.
വെടിവെപ്പിനെത്തുടർന്ന് കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ഹൈലാൻഡ് ക്രീക്ക് താഴ്വരയിലേക്കുള്ള പാതകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ സർവകലാശാലാ സമൂഹത്തിന് ഭീഷണിയൊന്നുമില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ നീക്കിയതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് അപകടസാധ്യതകൾ ഒന്നുമില്ലെന്നും ഡ്യൂട്ടി ഇൻസ്പെക്ടർ ജെഫ് അലിംഗ്ടൺ വ്യക്തമാക്കി. സംഭവസ്ഥലത്തെ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണസംഘം അഭ്യർത്ഥിച്ചു.
കൊല്ലപ്പെട്ട ശിവാങ്ക് അവസ്തിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസിൽ തുമ്പുണ്ടാക്കാൻ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങൾക്കോ മറ്റ് സാക്ഷിമൊഴികൾക്കോ ആയി പോലീസ് നിലവിൽ കാമ്പസ് പരിസരത്തെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്.
police-identify-person-found-dead-on-trail-near-uoft-scarborough-campus
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



