ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പരമ്പരാഗത വിദേശനയം പൂർണ്ണമായി ഉപേക്ഷിച്ചാണ് പ്രധാനമന്ത്രിയുടെ ഈ യാത്രയെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് വ്യക്തമാക്കി. പലസ്തീൻ പൗരൻമാർക്കെതിരെ ബഞ്ചമിൻ നെതന്യാഹു അക്രമം തുടരുമ്പോൾ ഇസ്രയേൽ സന്ദർശിക്കുന്നത് ഇത്തരം നടപടികൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും കോൺഗ്രസ് ആരോപിച്ചു.
ഇന്ന് ഇസ്രയേലിലെത്തുന്ന പ്രധാനമന്ത്രി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി പ്രത്യേക ചർച്ചകൾ നടത്തും. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ഇസ്രയേൽ പാർലമെന്റായ ‘നെസ്സെറ്റിനെ’ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. വ്യാഴാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടക്കും. സൈനിക, വ്യാപാര മേഖലകളിൽ നിർണ്ണായകമായ സഹകരണ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിൽ ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സന്ദർശന വേളയിൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ഇന്ത്യയുടെ നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവാദങ്ങൾക്കിടയിലും പ്രതിരോധ മേഖലയിലെ പുതിയ കരാറുകൾ സന്ദർശനത്തിന്റെ പ്രധാന ആകർഷണമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
PM’s visit to Israel: Congress calls for change in policy; to meet Netanyahu tomorrow


