ടെഹ്റാൻ: ഇറാനിൽ മൂന്ന് ആഴ്ചയായി തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 12,000-ത്തോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ‘ഇറാൻ ഇന്റർനാഷണൽ’ എന്ന വെബ്സൈറ്റാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ മനുഷ്യാവകാശ സംഘടനകൾ നേരത്തെ പുറത്തുവിട്ട 600 മരണങ്ങൾ എന്ന കണക്കിനെക്കാൾ വളരെ കൂടുതലാണ് പുതിയ വിവരങ്ങൾ.
ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ, പ്രസിഡന്റിന്റെ ഓഫീസ്, റെവല്യൂഷണറി ഗാർഡ്സ് എന്നിവടങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ കണക്കിലെത്തിയതെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരം റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനയുമാണ് ഈ ആസൂത്രിത അക്രമങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ജനുവരി 8, 9 തീയതികളിലായിരുന്നു കൂടുതൽ കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസ്സിൽ താഴെയുള്ള യുവാക്കളാണ്. സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന ജീവിതച്ചെലവും ഉയർത്തിക്കാട്ടിയാണ് രാജ്യം 2022-ന് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുന്നത്. ഇന്റർനെറ്റ് നിരോധനം ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രക്ഷോഭത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നതിൽ പരിമിതികളുണ്ട്.
പ്രക്ഷോഭം ശക്തമായതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ദേശീയ ഐക്യത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ‘ശത്രുക്കൾ’ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ കർശനമായി നേരിടുമെന്ന് ആയത്തുള്ള അലി ഖമേനിയും മുന്നറിയിപ്പ് നൽകി. 2022-ൽ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്. അന്ന് പ്രതിഷേധക്കാർക്ക് നേരെ സർക്കാർ നടത്തിയ നടപടികൾ മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎൻ പ്രതിനിധികൾ കണ്ടെത്തിയിരുന്നു.
അതിനിടെ, ഇറാനെതിരെ കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ വ്യാപാര പങ്കാളികൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം, നയതന്ത്ര നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നതെങ്കിലും സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇടപെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുടെ അടുത്ത നീക്കം എന്താകുമെന്നത് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Planned massacre by security forces in Iran: Report says 12,000 people killed



