വിന്നിപെഗ്: മാനിറ്റോബയിൽ ചെറുവിമാനം തകർന്ന് നാല് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷൻ സമൂഹത്തിന് 40 കിലോമീറ്റർ തെക്ക് ഭാഗത്താണ് അപകടം നടന്നത്. നാല് യാത്രക്കാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു.
മരിച്ചവരെല്ലാം സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷൻ സ്വദേശികളാണ്. 49 വയസ്സുള്ള ഒരു പുരുഷൻ, 50 വയസ്സുള്ള രണ്ട് സ്ത്രീകൾ, 53 വയസ്സുള്ള ഒരു പുരുഷൻ എന്നിവരാണ് മരിച്ചത്. വാരാന്ത്യ യാത്രയുടെ ഭാഗമായി വേട്ടയാടാനായി തടാകക്കരയിലേക്ക് പോവുകയായിരുന്നു ഇവർ.
വിമാനം പറത്തിയ 20 വയസ്സുള്ള പൈലറ്റ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മേക്ക്പീസ് തടാകത്തിൽ ഇറങ്ങേണ്ടിയിരുന്ന ‘ഡി ഹാവിലാൻഡ് കാനഡ DHC-2 ബീവർ’ എന്ന ഫ്ലോട്ട് വിമാനമാണ് തകർന്നത്. വിമാനം തടാകത്തിന് തൊട്ടടുത്തുള്ള കരയിലാണ് തകർന്നുവീണത്.
വിമാനം തകർന്നുവീണ സ്ഥലത്ത് പോലീസും സൈനിക രക്ഷാപ്രവർത്തന സംഘവും ഒരു ചാർട്ടേഡ് ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനായി എത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങളെയും സെന്റ് തെരേസ പോയിന്റ് സമൂഹത്തിലെ നേതാക്കളെയും വിവരമറിയിച്ചതായി RCMP വക്താവ് പോൾ മാനൈഗ്രെ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും പോലീസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലെ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ രണ്ട് ദമ്പതികളെയാണ് അപകടത്തിൽ നഷ്ടപ്പെട്ടതെന്ന് ചീഫ് റേമണ്ട് ഫ്ലെറ്റ് അറിയിച്ചു. ഈ ദുരന്തത്തിൽ സമൂഹം ആകെ ഞെട്ടലിലാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്‌സ് (AMC) അനുശോചനം രേഖപ്പെടുത്തി.
Plane crash in Canada: Four people tragically die, one seriously injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



