യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പൊതു അഭിപ്രായമെന്നും, എത്രനാൾ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ കഴിയുമെന്ന് കണ്ടറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിലധികം സംഭവങ്ങളാണ് രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്നത്. “ഗർഭിണിയെ കൊല്ലാൻ സമയം വേണ്ട” എന്ന് പോലും രാഹുൽ പറയുന്നതായി ആരോപണങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഹുലിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സതീശൻ്റെ “ബോംബ് വരട്ടെ, കാണാമെന്നും” പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ മാധ്യമങ്ങൾ നല്ല രീതിയിലാണ് ഇടപെട്ടതെന്നും, നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പോലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി നൽകുന്നവർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും, ജീവന് ഭീഷണിയുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. രാഹുലിനെതിരെ പരാതിയോ എഫ്.ഐ.ആറോ ഇല്ലാതിരുന്നിട്ടും ധാർമികതയുടെ പേരിൽ കോൺഗ്രസ് നടപടിയെടുത്തുവെന്ന് സതീശൻ പറഞ്ഞു. എന്നാൽ ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് മന്ത്രിമാർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ലൈംഗിക ആരോപണങ്ങളിൽപ്പെട്ട ഒരു മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് നിലവിൽ മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ കൈ ഉയർത്തുന്നത്. എൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. ലൈംഗിക ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവും ഇന്ത്യയിലില്ല.”
മുഖ്യമന്ത്രിയുടെ ഭാഷയിൽ ‘അവതാരം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആൾ മന്ത്രിമാർക്കെതിരെയും സ്പീക്കർക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും എത്ര പരാതികളാണ് പറഞ്ഞത്? ആ പരാതികളിൽ കേസെടുത്തോ? ഒരു പാർട്ടി നടപടിയുണ്ടായോ? മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ട് വർഷമായി വാട്സാപ്പിൽ കറങ്ങിനടക്കുന്നുണ്ട്. ഒരു വിശദീകരണം പോലും മുഖ്യമന്ത്രി ചോദിക്കാൻ മുതിർന്നിട്ടില്ല എന്നും സതീശൻ പറഞ്ഞു
Pinarayi Vijayan and VD Satheeshan about Rahul mankootathil



