തിരുവനന്തപുരം: പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത ഇടതുപക്ഷ സർക്കാർ കേരളത്തിൽ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിലെ തന്റെ ‘ബോസുമാരെ’ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കേരളം മറക്കാൻ ആഗ്രഹിക്കുന്ന മാറാട് കലാപത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. മാറാട് പോലുള്ള കലാപങ്ങൾ ആവർത്തിക്കാതിരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എന്നാൽ അവിടെപ്പോലും രാഷ്ട്രീയ കച്ചവടത്തിനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ് എപ്പോഴും സുതാര്യമാണെന്നും മുന്നണിയിലെ കക്ഷികളെക്കുറിച്ച് രഹസ്യങ്ങൾ സൂക്ഷിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം നിയന്ത്രിക്കുക എന്ന എ.കെ. ബാലന്റെ പ്രസ്താവനയെ വേണുഗോപാൽ പരിഹസിച്ചു. ബാലന്റേത് തികച്ചും ബാലിശമായ പ്രസ്താവനയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന ഭരണമാറ്റത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച വേണുഗോപാൽ, യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പൂർണ്ണമായും ജനപക്ഷ ഭരണമായിരിക്കും കാഴ്ചവെക്കുകയെന്നും അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
pinarayi-engaged-in-political-business-in-marad-kc-venugopal
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



