ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്ത ജീവിച്ചിരുന്ന അവസാന പൈലറ്റ്.
2025 മാർച്ച് 17-ന് ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് (RAF) സ്ഥിരീകരിച്ചതനുസരിച്ച്, ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്ത അവസാന ജീവിച്ചിരുന്ന പൈലറ്റായ ജോൺ “പാഡി” ഹെമിംഗ്‌വേ 105-ാം വയസ്സിൽ അന്തരിച്ചു. 85-ാം സ്ക്വാഡ്രനിലെ പൈലറ്റ് ഓഫീസറായിരുന്ന ഹെമിംഗ്‌വേ, 1940-ലെ വേനൽക്കാലത്ത് ജർമ്മൻ ലുഫ്ട്വാഫെക്കെതിരെ പോരാടി, യുണൈറ്റഡ് കിംഗ്ഡത്തെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചരിത്രത്തിലെ ആദ്യത്തെ പ്രധാന വ്യോമയുദ്ധത്തിൽ പങ്കെടുത്ത “ദി ഫ്യൂ” എന്നറിയപ്പെടുന്ന വിരലിലെണ്ണാവുന്ന പൈലറ്റുമാരിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു.
1941-ൽ, യുദ്ധത്തിലെ ധീരതക്ക് അദ്ദേഹത്തിന് ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ലയിംഗ് ക്രോസ് നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ യുദ്ധകാല കരിയറിൽ നാല് അടിയന്തര വിമാന ബെയിലൗട്ടുകൾ ഉൾപ്പെട്ടിരുന്നു, അതിലൊന്ന് ഇറ്റലിയിലെ ശത്രു പ്രദേശത്തായിരുന്നു, അവിടെ പാർട്ടിസാനുകൾ അദ്ദേഹത്തെ രക്ഷപ്പെടാൻ സഹായിച്ചു.
RAF അദ്ദേഹത്തെ ബ്രിട്ടീഷ് ചങ്കുറപ്പിന്റെ പ്രതീകമായി ആദരിക്കുകയും, അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അവസാനത്തെയും രണ്ടാം ലോക മഹായുദ്ധത്തിൽ നടത്തിയ ത്യാഗങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലിനെയും കുറിക്കുന്നുവെന്ന് പ്രസ്താവിച്ചു.



