ലണ്ടൻ: അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി അദ്ദേഹത്തിന്റെ കുടുംബവും പ്രതിനിധികളും രംഗത്ത്. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളുടെ (എപ്‌സ്റ്റീൻ ഫയൽസ്) ഭാഗമായാണ് ഈ ചിത്രം ഇപ്പോൾ പ്രചരിക്കുന്നത്.
2006-ൽ കരീബിയൻ ദ്വീപായ സെന്റ് തോമസിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ വെച്ച് എടുത്തതാണ് ഈ ചിത്രമെന്ന് ഹോക്കിംഗിന്റെ കുടുംബം വ്യക്തമാക്കി. ക്വാണ്ടം കോസ്‌മോളജിയെക്കുറിച്ച് പ്രഭാഷണം നടത്താനാണ് അദ്ദേഹം അവിടെ എത്തിയത്. ചിത്രത്തിൽ ഹോക്കിംഗിനൊപ്പമുള്ളത് അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള പരിചാരകരാണെന്നും കുടുംബം അറിയിച്ചു. ഹോക്കിംഗിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ലണ്ടനിൽ പ്രതികരിച്ചു.
ജെഫ്രി എപ്‌സ്റ്റീൻ ആതിഥേയത്വം വഹിച്ച ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുത്ത 21 പ്രമുഖരിൽ ഒരാളായിരുന്നു സ്റ്റീഫൻ ഹോക്കിംഗ്. ഇതുമായി ബന്ധപ്പെട്ട് യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകളിൽ ഹോക്കിംഗിന്റെ പേര് പരാമർശിക്കുന്നുണ്ട്. 2015-ൽ എപ്‌സ്റ്റീൻ തന്റെ സഹായി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന് അയച്ച ഇമെയിലിൽ, ഹോക്കിംഗിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ നിഷേധിക്കുന്നതായും കാണാം. അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്ന് തെളിയിക്കാൻ താൻ ശ്രമിക്കുകയാണെന്നാണ് എപ്‌സ്റ്റീൻ അന്ന് കുറിച്ചത്.
മോട്ടോർ ന്യൂറോൺ രോഗത്തോടു പൊരുതി ലോകപ്രശസ്തമായ നിരവധി ശാസ്ത്ര കണ്ടുപിടുത്തങ്ങൾ നടത്തിയ സ്റ്റീഫൻ ഹോക്കിംഗ് 2018-ലാണ് അന്തരിച്ചത്. എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ദ്വീപിന് സമീപം ഹോക്കിംഗ് അന്തർവാഹിനി യാത്ര നടത്തുന്നതിന്റെയും ബാർബിക്യൂ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെയും വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ശാസ്ത്രീയ ആവശ്യങ്ങൾക്കപ്പുറം എപ്‌സ്റ്റീനുമായി ഹോക്കിംഗിന് മറ്റ് ബന്ധങ്ങളില്ലെന്നാണ് കുടുംബം ആവർത്തിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Stephen Hawking caught up in Epstein case; Picture of him laughing with beauties released; Family reveals truth



