കൊച്ചി: ‘കേരള സ്റ്റോറി’ രണ്ടാം ഭാഗത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ചിത്രം നേരിട്ട് കണ്ട് വിലയിരുത്താൻ ഹൈക്കോടതി തീരുമാനിച്ചു. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചിത്രം കാണാൻ തീരുമാനിച്ചത്. ഇതിനായി കൊച്ചിയിൽ പ്രത്യേക പ്രദർശനം ഒരുക്കാൻ നിർമ്മാതാക്കൾക്ക് കോടതി നിർദ്ദേശം നൽകി.
കേരളത്തെയും ഒരു പ്രത്യേക മതവിഭാഗത്തെയും സിനിമ മോശമായി ചിത്രീകരിക്കുന്നുവെന്ന ഹർജിക്കാരുടെ വാദം ഗൗരവത്തോടെയാണ് കോടതി വീക്ഷിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സിനിമയുടെ ടീസർ പിൻവലിക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. വിവാദമായ ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ കോടതിയിൽ ഉറപ്പുനൽകുകയും ചെയ്തു.
സിനിമ ഒരു കലാരൂപമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ‘യഥാർത്ഥ സംഭവം’ എന്ന ലേബലിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ല. മതസൗഹാർദ്ദം നിലനിൽക്കുന്ന കേരളം പോലെ ഒരു മതേതര സംസ്ഥാനത്ത്, ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സമ്പൂർണ്ണ സ്വാതന്ത്ര്യം അവകാശപ്പെടാനാവില്ലെന്നും മുൻപ് ചില സിനിമകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവിടെയും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ചിത്രം എപ്പോൾ, എവിടെ വെച്ച് കാണാനാകുമെന്ന് അറിയിക്കാൻ നിർമ്മാതാക്കൾക്ക് കോടതി സമയം അനുവദിച്ചു. ക്രമസമാധാന പ്രശ്നങ്ങളോ ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കുന്ന ഭാഗങ്ങളോ സിനിമയിൽ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാകും കോടതിയുടെ അടുത്ത നീക്കം. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോൾ നിർമ്മാതാക്കൾ പ്രദർശനത്തിന്റെ വിശദാംശങ്ങൾ അറിയിക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘People’s concerns cannot be ignored’; Kerala Story 2 to be seen by High Court; Controversial teaser to be withdrawn



