എയർ ഇന്ത്യ വിമാനമായ കനിഷ്കയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാൻ സ്ഥിരമായ ഒരു സ്മാരകം സ്ഥാപിക്കാനും പഠിക്കാനും ബ്രിട്ടീഷ് കൊളംബിയ (ബിസി) പ്രവിശ്യാ സർക്കാരിനോട് ആഹ്വാനം ചെയ്തു. ഇതേ ആവശ്യം വാൻകൂവറിലെ ഒരു ചരിത്രപ്രസിദ്ധ ഗുരുദ്വാരയും ആവശ്യപ്പെട്ടു.
ചരിത്രപ്രസിദ്ധമായ റോസ് സ്ട്രീറ്റ് ഗുരുദ്വാര കൈകാര്യം ചെയ്യുന്ന ഖൽസ ദിവാൻ സൊസൈറ്റി (കെഡിഎസ്) പ്രവിശ്യാ പ്രീമിയർ ഡേവിഡ് എബിക്ക് അയച്ച കത്തിൽ, ഇരകളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി സ്മാരകം ഉയരണമെന്ന് ആവശ്യപ്പെടുന്നു. 1906-ൽ രൂപീകൃതമായ കെഡിഎസ്, രാജ്യത്തെ സിഖുകാരുടെയും ഇന്തോ-കനേഡിയൻമാരുടെയും ഉന്നമനത്തിനായാണ് പ്രവർത്തിക്കുന്നത്.
“നമുക്ക് നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലിയായി കനിഷ്ക മെമ്മോറിയൽ ആൻഡ് ലേണിംഗ് സെന്റർ നിർമ്മിക്കാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു, അവരുടെ കഥകളും ഓർമ്മകളും നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും എന്നേക്കും നിലനിൽക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കണം,” കെഡിഎസിന്റെ ജനറൽ സെക്രട്ടറി കശ്മീർ സിംഗ് ധാലിവാൾ എബിക്ക് അയച്ച കത്തിൽ ഇങ്ങനെയാണ് വ്യക്തമാക്കുന്നത്.
1985 ജൂൺ 23-ന് ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ കനിഷ്കയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി 2007-ൽ വാൻകൂവറിലെ സ്റ്റാൻലി പാർക്കിൽ ഒരു സ്മാരകം സ്ഥാപിച്ചിരുന്നു. എന്നാൽ ഭാവി തലമുറകളെ നടന്നകാര്യങ്ങൾ പഠിപ്പിക്കാൻ ഒരു പഠന കേന്ദ്രം കൂടിയാണ് ഇന്തോ-കനേഡിയൻ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നത്. വെറുമൊരു ഓർമ്മയുടെ സ്ഥലമായിട്ടല്ല, മറിച്ച് നമ്മുടെ സമൂഹങ്ങളുടെ പ്രതിരോധശേഷിയുടെ ജീവിക്കുന്ന സാക്ഷ്യമായും നമ്മുടെ കൂട്ടായ മൂല്യങ്ങളുടെ ശക്തമായ പ്രസ്താവനയായും ഈ സ്മാരകം നിലനിൽക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.
വാൻകൂവർ ആസ്ഥാനമായുള്ള സഞ്ജീവ് കൗൾ ആണ് ഈ കേന്ദ്രത്തിന്റെ പ്രധാന വക്താക്കളിൽ ഒരാൾ. അനുസ്മരണ പരിപാടികൾക്കായി ഒരു വർഷം മുഴുവൻ വേദിയായി ഈ കേന്ദ്രം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1986-ൽ അയർലണ്ടിലെ അഹകിസ്റ്റയിലാണ് ദുരന്തത്തിന്റെ ഓർമ്മയ്ക്കായി ആദ്യത്തെ സ്മാരകം സ്ഥാപിച്ചത്. ഖാലിസ്ഥാൻ അനുകൂല വിഘടനവാദികൾ സ്ഥാപിച്ച ബോംബ് കനിഷ്ക അയർലണ്ടിന് സമീപം പറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയും എയർ ഇന്ത്യ വിമാനങ്ങളെ ലക്ഷ്യം വച്ചുള്ള ബോംബാക്രമണത്തിൽ ആകെ 331 പേർ മരിക്കുകയും ചെയ്തു. അതിൽ 329 പേർ കനിഷ്കയിലായിരുന്നു. നരിറ്റ വിമാനത്താവളത്തിൽ മറ്റൊരു എയർ ഇന്ത്യ വിമാനത്തിലെ ലഗേജിനുള്ളിൽ സ്ഥാപിച്ച രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് ജാപ്പനീസ് ബാഗേജ് ഹാൻഡ്‌ലർമാർ കൊല്ലപ്പെട്ടു. ഇരകളിൽ 268 കനേഡിയൻ പൗരന്മാരും 82 കുട്ടികളും ഉൾപ്പെടുന്നു.



